വെല്ലിംഗ്ടൺ : ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. അടുത്തിടെ മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് ( അതിസൂഷ്മ പ്ലാസ്റ്റിക് കണങ്ങൾ ) സാന്നിദ്ധ്യം കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, മനുഷ്യവാസമില്ലാത്ത എപ്പോഴും മഞ്ഞുമൂടിയ അന്റാർട്ടിക്കയിലും മൈക്രോപ്ലാസ്റ്റിക് മലിനീകരണം സ്ഥിരീകരിച്ചിരിക്കുകയാണ്.
അന്റാർട്ടിക്കയിൽ വീണ മഞ്ഞിലാണ് മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ പ്രതിഫലിക്കുന്ന അന്റാർട്ടിക്കയിൽ പ്ലാസ്റ്റിക് മലിനീകരണം കൂടി സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിൽ മാത്രം കണ്ടുവരുന്ന സവിശേഷ സ്പീഷീസുകളുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചേക്കാം.
ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി ഒഫ് കാന്റർബറിയിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ശാസ്ത്ര ജേർണലായ ' ദ ക്രയോസ്ഫിയറി "ലാണ് പ്രസിദ്ധീകരിച്ചത്. അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫിൽ നിന്ന് 2019ലാണ് പുതുതായി വീണ മഞ്ഞിന്റെ സാമ്പിൾ ശേഖരിച്ചത്.
റോസ് ഐസ് ഷെൽഫിൽ നിന്ന് ശേഖരിച്ച 19 സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തി. ലിറ്ററിൽ ശരാശരി 29 മൈക്രോപ്ലാസ്റ്റിക് വസ്തുക്കൾ എന്ന തോതിലാണ് സാമ്പിളുകളിൽ കണ്ടെത്തിയത്. പി.ഇ.ടി ഉൾപ്പെടെ 13 തരം പ്ലാസ്റ്റിക്കുകളാണ് ഇവിടെ കണ്ടെത്തിയത്. കൂടാതെ, സ്കോട്ട് ബേസ്, മക്‌മർഡോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി. വായൂമലിനീകരണത്തിന്റെ ദോഷഫലങ്ങൾ വിദൂര മേഖലയിൽ വരെ എത്തുന്നുവെന്ന് ഇതിലൂടെ തെളിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |