കീവ് : കിഴക്കൻ യുക്രെയിനിൽ, ലുഹാൻസ്കിലെ സെവെറോഡൊണെസ്ക് നഗരത്തിലെ അസോട്ട് കെമിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഷെല്ലാക്രമണം. ഷെല്ലാക്രമണത്തിന് പിന്നാലെ ടൺ കണക്കിന് എണ്ണച്ചോർച്ചയുണ്ടായത് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാന്റിലും സമീപ പ്രദേശത്തുമുള്ള ഭൂഗർഭ ഷെൽട്ടറുകളിൽ 800 ഓളം സിവിലിയൻമാർ അഭയം തേടിയിട്ടുണ്ടെന്നാണ് മേയർ നൽകുന്ന വിവരം. പ്ലാന്റും പ്രദേശവും ഇപ്പോഴും യുക്രെയിൻ സൈനികരുടെ നിയന്ത്രണത്തിലാണ്. അതേ സമയം, റഷ്യൻ സേനയും വിമത പോരാളികളും കെമിക്കൽ പ്ലാന്റിനെ ആക്രമിക്കാൻ പദ്ധതിയിട്ടില്ലെന്ന് ലുഹാൻസ്കിലെ വിമത നേതാക്കൾ പറയുന്നു. യുക്രെയിന് വേണ്ടി പോരാടാനെത്തിയ ബ്രിട്ടീഷ് പൗരനായ ജോർദ്ദാൻ ഗാറ്റ്ലീ എന്ന മുൻ സൈനികൻ സെവെറോഡൊണെസ്കിൽ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളിൽ റഷ്യ നടത്തിയ ആക്രമണങ്ങൾക്ക് സമാനമായ സംഭവവികാസങ്ങളാണ് ഇപ്പോൾ സെവെറോഡൊണെസ്കിലും നടക്കുന്നത്. മരിയുപോളിൽ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ യുക്രെയിൻ സൈന്യം ചെറുത്തുനിൽപ്പ് നടത്തിയെങ്കിൽ സെവെറോഡൊണെസ്കിൽ അത് അസോട്ട് കെമിക്കൽ പ്ലാന്റിലാണ്. മരിയുപോൾ നിയന്ത്രണത്തിലാക്കിയ റഷ്യ വൈകാതെ സെവെറോഡൊണെസ്കിനെയും പിടിച്ചെടുത്തേക്കുമെന്നാണ് വിലയിരുത്തൽ. അതേ സമയം, ടെർനോപിൽ മേഖലയിൽ യു.എസും യൂറോപ്യൻ രാജ്യങ്ങളും യുക്രെയിന് നൽകിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഡിപ്പോ തങ്ങളുടെ കാലിബർ ക്രൂസ് മിസൈലുകൾ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 32,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അവകാശപ്പെട്ടു.