ചെന്നൈ: വിധി പറയാനായി മാറ്റി വച്ചിരിക്കുന്ന കേസുകളിൽ രണ്ടു മാസത്തിനകം പ്രഖ്യാപനം വേണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി പറഞ്ഞു. വിധി പറയാനായി വച്ചിരിക്കുന്ന ഒരു കേസിൽ ആറു മാസമായി അനക്കമുണ്ടായില്ലെന്ന് കണ്ടതാണ് ഇൗ നിർദ്ദേശത്തിന് കാരണം. ഡിവിഷൻ ബെഞ്ചിൽ ജസ്റ്റിസ് മാലയുമൊത്ത് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഒരു കേസ് കേൾക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് ആറു മാസം മുമ്പ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണെന്ന് അറിയിച്ചത്. തുടർന്നാണ് മാറ്റിവച്ച ഒരു വിധിയും രണ്ടുമാസത്തിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരരുതെന്ന് പറഞ്ഞത്. ഇത്രയും വൈകി വിധി പ്രസ്താവിക്കുന്നത് അഭിഭാഷകർക്കും വ്യവഹാരികൾക്കും മാത്രമല്ല ജഡ്ജിമാർക്കും പ്രയാസമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിധിപ്രസ്താവം കഴിയുന്നതും കോടതിമുറിയിൽ നടത്തണം. വിഷയത്തിൽ കൂടുതൽ സാവകാശം വേണ്ടതും പഠിക്കേണ്ടതുമായ കേസുകളിലൊഴികെ ഇത് പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |