ബീജിംഗ് : തായ്‌വാന് മേൽ നിയന്ത്രണം സ്ഥാപിച്ച് ഇൻഡോ പസഫിക് മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പലിനെ നീറ്റിലിറക്കി ചൈന.
ചൈനയുടെ മൂന്നാമത്തേതും പൂർണമായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കപ്പെടുന്ന ആദ്യത്തേതുമായ വിമാനവാഹിനി കപ്പലായ ഇതിന്റെ പേര് ' ഫൂജിയൻ " എന്നാണ്. തെക്ക് - കിഴക്കൻ തീരദേശ പ്രവിശ്യയായ ഫൂജിയനിൽ നിന്നാണ് വിമാനവാഹിനിയ്ക്കും പേര് നൽകിയിരിക്കുന്നത്. തായ്‌വാനോട് ഏറ്റവും അടുത്തുള്ള പ്രവിശ്യയാണിത്.
നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫൂജിയനിലൂടെ ഇൻഡോ പസഫിക് മേഖലയിൽ തങ്ങളുടെ നാവികസേനയെ ശക്തിപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. ലിയോണിംഗ് ആണ് ചൈനയുടെ ആദ്യ വിമാനവാഹിനി കപ്പൽ. 2012ലാണ് സോവിയറ്റ് നിർമ്മിത ലിയോണിംഗിനെ ചൈന കമ്മിഷൻ ചെയ്തത്. 2019ൽ കമ്മിഷൻ ചെയ്ത ഷാൻഡോംഗാണ് ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പൽ. നിർമ്മിച്ചത് ചൈനയിലാണെങ്കിലും സോവിയറ്റ് സാങ്കേതികവിദ്യയിലാണ് ഷാൻഡോംഗിന്റെ പ്രവർത്തനം.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രണ്ട് മാസം മുമ്പ് നീട്ടിവച്ച ശേഷം കഴിഞ്ഞ ദിവസമാണ് ചൈന ഷാങ്ങ്ഹായിയിലെ ജിയാംഗ്‌നാൻ ഷിപ്യാർഡിൽ നിന്ന് ഫൂജിയനെ ആദ്യമായി നീറ്റിലിറക്കിയത്. നിലവിൽ ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പലുകൾ സർവീസിലുള്ളത് യു.എസിനാണ്. 11 എണ്ണം. ഇതിന് തൊട്ടുപിന്നിൽ 3 എണ്ണവുമായി രണ്ടാം സ്ഥാനത്താണ് ചൈന.
80,000 ടണ്ണിലേറെയാണ് ഫൂജിയന്റെ ഭാരം. യുദ്ധ വിമാനങ്ങൾക്ക് വേഗത്തിൽ പറന്നുയരാൻ സഹായിക്കുന്ന സാങ്കേതികവിദ്യയിലാണ് ഫൂജിയന്റെ നിർമ്മാണം. 2018ലാണ് ഫൂജിയന്റെ നിർമ്മാണം ആരംഭിച്ചത്. നീറ്റിലിറക്കിയതോടെ ഫൂജിയന്റെ സമുദ്ര പരീക്ഷണങ്ങൾ ആരംഭിക്കും. നാലാമത്തെ വിമാനവാഹിനിയുടെ നിർമ്മാണവും ചൈനയിൽ നടക്കുന്നുണ്ട്.
ഇത് ആണവ ശക്തിയിൽ പ്രവർത്തിക്കുന്നതാണോ എന്ന അഭ്യൂഹമുണ്ട്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഭരണകൂടം വിമാനവാഹിനി കപ്പലുകളടക്കമുള്ളവയുടെ നിർമ്മാണം വേഗത്തിലാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |