കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ജൂലായ് 10 വരെ അവശ്യസർവീസ് നടത്തുന്ന വാഹനങ്ങൾക്ക് മാത്രമേ ഇന്ധനം നൽകൂ. അതിനാൽ ഇന്ന് മുതൽ അവശ്യസേവനങ്ങൾ മാത്രമേ രാജ്യത്ത് പ്രവർത്തിക്കുകയുള്ളു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ മറ്റുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് നിർദ്ദേശം. ശ്രീലങ്ക ട്രാൻസ്പോർട്ട് ബോർഡ് വഴി ഹ്രസ്വ ദൂര യാത്രകൾ അനുവദിക്കുമെന്നും എന്നാൽ ദീർഘദൂര യാത്രകൾ താത്കാലികമായി തടസപ്പെടുമെന്നും അധികൃതർ അറിയിച്ചു. അതേ സമയം, ഭൂരിഭാഗം സ്കൂളുകളും ജൂലായ് 10 വരെ അടഞ്ഞുകിടക്കും. കൊളംബോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്ക് പുറത്തെ ഏതാനും സ്കൂളുകളുടെ പ്രവർത്തനത്തിൽ പ്രധാനാദ്ധ്യാപകർക്ക് തീരുമാനമെടുക്കാം.