അമ്മാൻ: ജോർദ്ദാനിൽ അഖാബ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ 10 പേർ മരിച്ചു. ക്ലോറിൻ വാതകമാണ് ചോർന്നത്. 250 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറമുഖത്തുണ്ടായിരുന്ന ഒരു കപ്പലിലേക്ക് ക്ലോറിൻ വാതകം നിറഞ്ഞ ടാങ്ക് നീക്കുന്നതിനിടെ ക്രെയിനിൽ നിന്ന് വീണ് തകർന്നതാണ് അപകട കാരണം. കപ്പലിന്റെ വശത്ത് വീണ ടാങ്ക് നിലത്ത് പതിച്ചതോടെ തകരുകയും മഞ്ഞ നിറത്തിലെ കട്ടിയേറിയ പുക പ്രദേശത്ത് വ്യാപിക്കുകയുമായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാതകം പുറത്തുവന്നതിന് പിന്നാലെ തുറമുഖത്തെ ജീവനക്കാർ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജോർദ്ദാൻ സർക്കാർ ഉത്തരവിട്ടു.
അഖാബയിലെ ജനങ്ങൾ വീടിനകത്ത് തുടരണമെന്നും ജനാലകളും കതകുകളും അടച്ചിടണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്തിടെ ജോർദ്ദാനിൽ സംഭവിക്കുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിത്.
കയറ്റുമതി ചെയ്യാനുള്ള 25 ടൺ ക്ലോറിനാണ് ടാങ്കിലുണ്ടായിരുന്നത്. അഖാബയിലെ ബീച്ചുകൾ ഒഴിപ്പിച്ചു. ഷിപ്പിംഗ് താത്കാലികമായി നിറുത്തിവച്ചു. അഖാബയിൽ ഫീൽഡ് ആശുപത്രിയും മെഡിക്കൽ ഉപകരണങ്ങളും സജ്ജമാക്കിയതായി സർക്കാർ അറിയിച്ചു. വിഷവാതകം ശ്വസിച്ചവരെ ഒഴിപ്പിക്കാൻ അമ്മാനിൽ നിന്ന് അഖാബയിലേക്ക് വിമാനമെത്തിയെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് അകാബ ഗവർണർ മുഹമ്മദ് അൽ റദായാ അറിയിച്ചു. ഇസ്രയേലിലെ തെക്കൻ നഗരമായ എയ്‌ലാറ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. ഏകദേശം 188,000 പേരാണ് അഖാബയിൽ ജീവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |