ബാങ്കോക്ക് : പാമ്പുകളും പല്ലികളും അടക്കം 109 ജീവികളെ ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ യുവതികൾ തായ്‌ലൻഡിലെ ബാങ്കോക്ക് വിമാനത്താവളത്തിൽ അറസ്റ്റിൽ. ചെന്നൈയിലേക്കുള്ള വിമാനത്തിൽ കയറാൻ എത്തിയ നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നിവരുടെ ലഗേജുകളിലാണ് ജീവികളെ കണ്ടെത്തിയത്.
തിങ്കളാഴ്ച വിമാനത്താവളത്തിൽ നടത്തിയ എക്സ്‌റേ പരിശോധനക്കിടെ 20 പാമ്പുകൾ, 50 പല്ലികൾ, 35 ആമകൾ, രണ്ട് വെള്ള മുള്ളൻ പന്നികൾ, രണ്ട് ഈനാംപേച്ചികൾ എന്നിവയെ ആണ് ലഗേജുകളിൽ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമം, ആനിമൽ ഡിസീസ് ആക്ട്, കസ്റ്റംസ് ആക്ട് എന്നിവ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ഇവർ എന്തിനാണ് ജീവികളെ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയില്ല.
ഇതിന് മുമ്പും തായ്‌ലൻഡിലെ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ജീവികളെ കടത്താൻ ശ്രമിച്ചിട്ടുണ്ട്. 2019ൽ ബാങ്കോക്കിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാളുടെ ലഗേജിൽ ഒരു മാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |