ലണ്ടൻ : ബ്രിട്ടീഷ് സർക്കാരിനെ മാസങ്ങളായി ഉലയ്‌ക്കുന്ന വിവാദങ്ങൾ അൻപതിലേറെ മന്ത്രിമാരുടെ കൂട്ട രാജിയിലും കൺസർവേറ്റിവ് പാർട്ടിയിൽ വിമത കലാപത്തിലും കലാശിച്ചതോടെ പിടിച്ചു നിൽക്കാനാവാതെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (58) ഇന്നലെ രാജിവച്ചു. കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഒക്ടോബറിൽ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതു വരെ അധികാരത്തിൽ തുടരും.പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും.
ടോറികൾക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ പാർട്ടിക്ക് അധികാരം നഷ്ടമാകില്ല. വിമതപക്ഷത്തുനിന്ന് പുതിയ നേതാവ് എത്താനാണ് സാദ്ധ്യത. രാജി പരമ്പരയ്‌ക്ക് തുടക്കമിട്ട ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക് ഉൾപ്പെടെ വിമതപക്ഷത്തെ പ്രമുഖരുടെ പേരുകൾ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്.
ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് ബോറിസ് ജോൺസൺ രാജി പ്രഖ്യാപിച്ചത്. ഋഷി സുനകും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും ചൊവ്വാഴ്ച പൊടുന്നനെ രാജി വച്ചതോടെയാണ് പ്രതിസന്ധിയായത്. ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ പാർട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പാക്കിയതിൽ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തിൽ അവിശ്വാസം പ്രകടിപ്പിച്ചുമായിരുന്നു ഇവരുടെ രാജി. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഋഷി സുനാകിന്റെയും ഉന്നത നേതാവായ സാജിദ് ജാവിദിന്റെയും രാജിക്കു പിന്നാലെ നേതാക്കൾ രണ്ടു ചേരിയായി തിരിഞ്ഞു. പ്രതിസന്ധി മറികടക്കാൻ ബോറിസ് മന്ത്രി സഭ പുനഃസംഘടിപ്പിച്ചെങ്കിലും പുതിയ മന്ത്രിമാരും വിമതപക്ഷത്തേക്ക് മാറി. ഇന്നലെ രാവിലെ പത്തിലേറെ ജൂനിയർ മന്ത്രിമാർ കൂട്ടത്തോടെ രാജിവച്ചു. പ്രതിസന്ധിക്കിടെ ബോറിസ് മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ മുതിർന്ന നേതാവായ മൈക്കിൾ ഗോവും വിമതർക്കൊപ്പം ചേർന്നതോടെ ബോറിസ് പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെട്ടു. അതോടെ ഇന്ത്യൻ വംശജയും ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേൽ ഉൾപ്പെടെയുള്ള വിശ്വസ്തർ തന്നെ രാജി വയ്ക്കാൻ ബോറിസിനെ ഉപദേശിച്ചു.
അഞ്ച് വിവാദങ്ങൾ
ലൈംഗിക അപവാദത്തിൽ കുടുങ്ങിയ എം. പി ക്രിസ് പിഞ്ചറെ ഫെബ്രുവരിയിൽ പാർട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ആരോപണങ്ങൾ അറിഞ്ഞിട്ടും ബോറിസ് കണ്ണടച്ചു
2020 ജൂണിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ബോറിസ് പ്രധാനമന്ത്രിയുടെ വസതിയിൽ പിറന്നാൾ പാർട്ടി നടത്തി.
ജീവിതച്ചെലവും നികുതിയും കുത്തനെ വർദ്ധിച്ചു.യുക്രെയിൻ യുദ്ധം എണ്ണവില വർദ്ധിക്കാനിടയാക്കി. അത് ഭക്ഷ്യ വസ്തുക്കളുടെ വില കുത്തനെ ഉയർത്തിയത് ജനരോഷത്തിനിടയാക്കി
പാർട്ടി എം. പി ഓവൻ പാറ്റേഴ്സൺ ചില കമ്പനികളിൽ നിന്ന് പണം വാങ്ങി ചട്ടങ്ങൾ ലംഘിച്ച് അവർക്ക് നേട്ടങ്ങളുണ്ടാക്കി. സഭാ സമിതി 30 ദിവസത്തേക്ക് പാറ്റേഴ്സണെ സസ്പെൻഡ് ചെയ്തിരുന്നു
കഴിവും ദീർഘവീക്ഷണവും ഇല്ലാത്ത നേതാവെന്ന ആക്ഷേപം. അവിശ്വാസ പ്രമേയത്തിനിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |