റോം : സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവതത്തിലെ ഗർത്തത്തിലേക്ക് വീണ അമേരിക്കൻ ടൂറിസ്റ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബാൾട്ടിമോർ സ്വദേശിയായ 23 കാരൻ കുടുംബത്തോടൊപ്പമാണ് ഇറ്റലിയിലെത്തിയത്. ശനിയാഴ്ച യുവാവ് കുടുംബാംഗങ്ങൾക്കൊപ്പം നിരോധിത വഴിയിലൂടെ പർവതത്തിന് മുകളിലേക്ക് കയറുകയായിരുന്നു.
നേപ്പിൾസ് നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാനായിരുന്നു ഇത്. 4,203 അടി ഉയരമുള്ള വെസൂവിയസിന്റെ മുകളിൽ വച്ച് സെൽഫിയെടുക്കാൻ യുവാവ് ശ്രമിച്ചു. ഇതിനിടെ ഫോൺ വെസൂവിയസിന്റെ ഗർത്തത്തിലേക്ക് വീണു. തന്റെ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും കാൽ വഴുതി ഏതാനും മീറ്ററുകൾ താഴ്ചയുള്ള ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ഗൈഡുകൾ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനെത്തി.
പൊലീസും ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി. ഏതായാലും നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു. പക്ഷേ, നിരോധിത മേഖലയിലൂടെ സഞ്ചരിച്ചതിന് യുവാവിനും മറ്റ് മൂന്ന് ബന്ധുക്കൾക്കും എതിരെ നിയമനടപടിയുണ്ടാകുമെന്നാണ് വിവരം.
മൗണ്ട് വെസൂവിയസ്
അഗ്നിപർവതങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭീകരനാണ് വെസൂവിയസ്. ഇപ്പോൾ ഏകദേശം നിദ്രയിലാണെങ്കിലും ഏത് നിമിഷവും ഒരു ഉഗ്ര സ്ഫോടനം ഉണ്ടായേക്കാം. എ.ഡി. 79ൽ പോംപെ, ഹെർക്കുലേനിയം നഗരങ്ങളെ തകർത്തെറിഞ്ഞ വെസൂവിയസിന്റെ ചരിത്രം അതിപ്രസിദ്ധമാണ്. ഏകദേശം 16,000 പേർ പോംപെയിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. നേപ്പിൾസിൽ നിന്ന് 6 മൈൽ അകലെയാണ് വെസൂവിയസ്. വെസൂവിയസ് ഇനി സംഹാരതാണ്ഡവമാടിയാൽ ഏകദേശം 2 ദശലക്ഷം ജനങ്ങളെ അത് ബാധിക്കുമെന്നാണ് കരുതുന്നത്. 1944ലാണ് വെസൂവിയസ് അവസാനമായി പൊട്ടിത്തെറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |