വാഷിംഗ്ടൺ : നീന്തുന്നതിനിടെ അപൂർവ അമീബയുടെ ആക്രമണം നേരിട്ടയാൾ ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ അയോവയിലെ ലേക്ക് ഒഫ് ത്രീ ഫയർ സ്റ്റേറ്റ് പാർക്കിലെ തടാകത്തിൽ നിന്തുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച നിലയിൽ മിസോറി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേഗ്ലേറിയ ഫൗലേറി എന്ന മനുഷ്യന്റെ തലച്ചേർ കാർന്നു തിന്നാൻ ശേഷിയുള്ള അമീബയാണ് ഈ മാരക രോഗത്തിന് പിന്നിൽ. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഇവിടെ തടാകത്തിൽ നീന്തുന്നതിന് വിലക്കേർപ്പെടുത്തി.
ഏകകോശ ജീവിയായ അമീബകൾക്കിടയിൽ ഏറ്റവും അപകടകാരിയാണ് നേഗ്ലേറിയ ഫൗലേറി. ഇത്തിരി കുഞ്ഞനാണെങ്കിലും നേഗ്ലേറിയ ഫൗലേറിയ്‌ക്ക് മനുഷ്യന്റെ തലച്ചോർ കാർന്ന് തിന്നാൻ ശേഷിയുണ്ട്. ഇവയുടെ ആക്രമണം മൂലമുണ്ടാകുന്ന അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച ഒരാൾ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത വെറും രണ്ട് ശതമാനമാണ്.
നേഗ്ലേറിയ ഫൗലേറിയുടെ ആക്രമണത്തിന് വിധേയരായ ഒട്ടുമിക്കപേരും മരണത്തിന് കീഴടങ്ങിയതായാണ് പഠനങ്ങൾ. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക് പ്രകാരം 1962നും 2021നും ഈ രോഗം ബാധിച്ച 154 പേരിൽ 4 പേർക്ക് മാത്രമാണ് യു.എസിൽ ജീവൻ തിരിച്ചുകിട്ടിയത്.
നദികൾ, തടാകങ്ങൾ, കുളങ്ങൾ, ഉഷ്‌ണജല പ്രവാഹങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ അമീബകളുടെ സാന്നിദ്ധ്യം ഉപ്പ് ജലത്തിൽ കണ്ടെത്തിയിട്ടില്ല. വ്യവസായ ശാലകളിൽ നിന്നും പുറംതള്ളുന്ന മലിനജലം, ക്ലോറിനേഷൻ നടത്താത്ത നീന്തൽക്കുളം എന്നിവിടങ്ങളിലും നേഗ്ലേറിയ ഫൗലേറി കാണപ്പെടുന്നു. കെട്ടിക്കിടക്കുന്നതും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. 40 ഡിഗ്രി ചൂട് വരെ താങ്ങാൻ ശേഷിയുള്ളവയാണ് നേഗ്ലേറിയ ഫൗലേറി.
ജലാശയങ്ങളിൽ നീന്തുമ്പോൾ ഇവ മനുഷ്യന്റെ മൂക്കിലൂടെ കടന്നാണ് ഇവർ തലച്ചോറിലെത്തുന്നത്. തുടർന്ന് തലച്ചോറിനെയും നാഡീവ്യൂഹത്തെയും നശിപ്പിക്കുന്നു. ദ്രുതഗതിയിൽ തന്നെ മരണത്തിനും കാരണമാകുന്നു. സ്ഥിരമായി ക്ലോറിനേഷൻ നടത്തുന്നതും, ഇടയ്‌ക്കിടയ്‌ക്ക് വെള്ളം മാറ്റുന്നതുമായ നീന്തൽ കുളങ്ങളിൽ ഇക്കൂട്ടർ കാണപ്പെടില്ല.
തലവേദന, പനി, രുചി വ്യത്യാസം, ഛർദ്ദി തുടങ്ങിയവയാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ട് ഏഴ് മുതൽ പതിനാല് ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |