റിയാദ് : ഇസ്രയേലിൽ നിന്ന് നേരിട്ട് സൗദി അറേബ്യയിലേക്ക് വിമാന മാർഗമെത്തുന്ന ആദ്യ യു.എസ് പ്രസിഡന്റായി ജോ ബെഡൻ. ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത തുറന്നതായി സൗദി ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ നിർണായക യാത്ര.
നിലവിലെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.23 ഓടെ ആണ് ബൈഡനെയും വഹിച്ചുള്ള എയർഫോഴ്സ് വൺ വിമാനം ടെൽ അവീവിൽ നിന്ന് ജിദ്ദയിലെ വിമാനത്താവളത്തിലെത്തിയത്. സൗദിയിലെ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും.
യുക്രെയിൻ - റഷ്യ അധിനിവേശത്തിനിടെ ഊർജ പ്രതിസന്ധിയുൾപ്പെടെയുള്ള വെല്ലുവിളികൾക്കിടെയാണ് ബൈഡന്റെ നിർണായക സന്ദർശനം. ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ബൈഡനും മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ചർച്ച നടന്നേക്കും. സൗദിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതും ദ്വിദിന സന്ദർശനത്തിൽ ബൈഡന്റെ അജണ്ടയാണ്.
പ്രസിഡന്റായ ശേഷം സൗദിയിലേക്കുള്ള ബൈഡന്റെ ആദ്യ സന്ദർശനമാണിത്. ഇന്ന് സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള അറബ് അമേരിക്കൻ ഉച്ചകോടിയിൽ ബൈഡൻ പങ്കെടുക്കുന്നുണ്ട്. സൗദി സന്ദർശനത്തിന് മുന്നേ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു. പിന്നാലെ പലസ്തീനിലെത്തിയ ബൈഡൻ ബത്‌ലഹേമിലും സന്ദർശനം നടത്തിയിരുന്നു. പലസ്തീൻ പ്റസിഡന്റ് മെഹമ്മൂദ് അബ്ബാസുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി.
അതേ സമയം, വ്യോമപാത തുറക്കാനുള്ള സൗദിയുടെ തീരുമാനത്തിന് പിന്നാലെ ഇസ്രയേലിൽ നിന്ന് പറന്ന രണ്ടാമത്തെ വിമാനമാണ് ബൈഡന്റേത്. ബൈഡന്റെ വരവിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ വൈറ്റ് ഹൗസ് പ്രസ് സംഘത്തിന്റെ ചാർട്ടർ വിമാനം കടന്നുപോയിരുന്നു.
ബൈഡന്റെ വരവിന് മുന്നോടിയായി ഇന്നലെ രാവിലെയാണ് ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങൾക്കായി വ്യോമപാത തുറക്കുന്നതായുള്ള സുപ്രധാനമായ പ്രഖ്യാപനം സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചത്. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും ഇനി സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാം.
മുമ്പ് ഇസ്രയേലിലേക്ക് പോവുകയും വരികയും ചെയ്തിരുന്ന വിമാനങ്ങൾ സൗദിയുടെ വ്യോമപാത ഒഴിവാക്കിയിരുന്നു. 2020 മുതൽ യു.എ.ഇയിൽ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാൻ സൗദി അറേബ്യ അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |