കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തികപ്രതിസന്ധിയെ തുടർന്നുണ്ടായ കടുത്ത ഇന്ധനക്ഷാമം മൂലം പെട്രോൾ പമ്പുകൾക്ക് മുന്നിൽ ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ റേഷൻ മാതൃകയിലുള്ള ഇന്ധന വിതരണത്തിന് 'നാഷണൽ ഫ്യുവൽ പാസ്" പ്രഖ്യാപിച്ച് ഊർജ്ജ മന്ത്രി കാഞ്ചന വിജേസെകര. വാഹന നമ്പറുകളുടെയും മറ്റു രേഖകളുടെയും പരിശോധനകൾക്ക് ശേഷം എല്ലാ നാഷണൽ ഐഡന്റിറ്റി കാർഡ് നമ്പറിനും ഒരു ക്യു.ആർ കോഡ് നൽകും. ഇതിലൂടെ ഓരോ ആഴ്ചയിലെയും നിശ്ചിത ഇന്ധന ക്വാട്ട ഉറപ്പാക്കും. ആഴ്ചയിൽ രണ്ട് ദിവസം പമ്പുകളിൽ നിന്ന് വാഹന ഉടമകൾക്ക് ഇന്ധനം വാങ്ങാം.
ഇന്ധനലഭ്യതയനുസരിച്ച് ഇന്ധന ക്വാട്ടയിൽ മാറ്റം വരും. ഇതിന്റെ ഭാഗമായുള്ള വെബ്സൈറ്റ് ഇന്നലെ പ്രവർത്തനമാരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം ഫ്യുവൽ പാസ് മുഖേനയുള്ള ഇന്ധന വിതരണം ആരംഭിക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കും.
ഇന്നലെ രാവിലെ ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ രാജിക്കത്ത് വായിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായി ഗോതബയ കത്തിൽ പരാമർശിച്ചു. തന്റെ ഭരണകാലയളവിന് മുമ്പുതന്നെ സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുത്തിരുന്നെന്നും കൊവിഡിന്റെ വരവോടെ അത് രൂക്ഷമാവുകയായിരുന്നെന്നും കത്തിൽ സൂചിപ്പിക്കുന്നു.
പാർലമെന്റ് സെക്രട്ടറി ജനറൽ ധമ്മിക ദസനായകെ ആണ് ഗോതബയയുടെ രാജിക്കത്ത് പാർലമെന്റിൽ വായിച്ചത്. 20നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് 225 അംഗ പാർലമെന്റിൽ നടക്കുക. 1978ന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പാർലമെന്റ് എം.പിമാർക്കിടയിൽ വോട്ട് നടക്കാൻ പോകുന്നത്. 2024 നവംബർ വരെയാകും പുതിയ പ്രസിഡന്റിന്റെ കാലാവധി.
രാജ്യത്ത് പ്രസിഡന്റിന്റെ ഒഴിവും സെക്രട്ടറി ജനറൽ പാർലമെന്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന 19ന് രാവിലെ 10ന് പാർലമെന്റ് കൂടുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥികൾ അന്ന് തനിക്ക് മുമ്പാകെ നോമിനേഷനുകൾ സമർപ്പിക്കണമെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. അതേസമയം, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |