ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്ര നേട്ടത്തിനരികെ ബ്രിട്ടന്റെ മുൻ ധനമന്ത്രിയായ ഋഷി സുനാക്. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള അഞ്ചാം റൗണ്ട് തിരഞ്ഞെടുപ്പിൽ 137 വോട്ടുകളോടെ ഋഷി മുന്നിലെത്തി.113 വോട്ടുകളോടെ ഫോറിൻ സെക്രട്ടറി ലിസ് ട്രസ് രണ്ടാം സ്ഥാനത്തെത്തിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഋഷി ഇനി നേരിടേണ്ടി വരിക. ട്രേഡ് പോളിസി മന്ത്രി പെന്നി മോർഡന്റിനെ അട്ടിമറിച്ചാണ് ലിസ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ നാല് റൗണ്ടുകളിലും പെന്നിയ്ക്ക് പിന്നിലായിരുന്നു ലിസ്.
അഞ്ചാം റൗണ്ടിൽ ഏറ്റവും കുറവ് വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയതോടെ പെന്നി മോർഡന്റ് ( 105 വോട്ട് ) പോരാട്ടത്തിൽ നിന്ന് പുറത്തായി. ഇതുവരെയുള്ള അഞ്ച് റൗണ്ടുകൾ പാർലമെന്റിലെ 358 കൺസർവേറ്റീവ് പാർട്ടി എം.പിമാർക്കിടയിലാണ് നടന്നത്.
ഇനി ?
രണ്ട് സ്ഥാനാർത്ഥികളായി ചുരുങ്ങിയതോടെ 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ പോസ്റ്റൽ ബാലറ്റിലൂടെ വിജയിയെ തിരഞ്ഞെടുക്കും. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച മുതൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിലേക്ക് ഋഷിയുടെയും ലിസിന്റെയും പ്രചാരണങ്ങളും സംവാദങ്ങളും ആരംഭിക്കും. സെപ്തംബർ 5നാണ് വിജയിയെ പ്രഖ്യാപിക്കുക. വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തും പ്രധാനമന്ത്രി പദത്തിലുമെത്തും.
ആദ്യം മുതൽ മുന്നിൽ
ആദ്യ നാല് റൗണ്ടുകളിലും ഋഷി തന്നെയായിരുന്നു മുന്നിൽ. 88, 101, 115, 118 വോട്ടുകളാണ് യഥാക്രമം ആദ്യ നാല് റൗണ്ടുകളിലും ഋഷി നേടിയത്. ലിസിനും പെന്നിയ്ക്കും പുറമേ, ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, ഹൗസ് ഒഫ് കോമൺസിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷൻ ടോം ടൂഗെൻന്റാറ്റ്, എം.പിയായ കെമി ബാഡെനോഷ്, മുൻ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട്, പുതിയ ധനമന്ത്രി നദീം സഹാവി എന്നിവരും ജൂലായ് 13ന് നടന്ന ആദ്യ റൗണ്ടിൽ മത്സരിച്ചിരുന്നു. തുടർന്നുള്ള ഓരോ റൗണ്ടിലും കുറഞ്ഞ വോട്ടുകൾ ലഭിച്ചവരെ വീതം പുറത്താക്കിയാണ് ഇപ്പോൾ രണ്ട് സ്ഥാനാർത്ഥികളിൽ എത്തിയിരിക്കുന്നത്.
ലിസ് ട്രസ്
വയസ് : 46
വിദേശകാര്യ മന്ത്രി
വിദേശകാര്യ മന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിത
നിലവിൽ വനിതാ ക്ഷേമവും കൈകാര്യം ചെയ്യുന്നു
2010 മുതൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്നുള്ള എം.പി
ട്രഷറി ചീഫ് സെക്രട്ടറി, ജസ്റ്റിസ് സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്
ഋഷി സുനാക് അടക്കമുള്ളവർ മന്ത്രി പദവി രാജിവച്ചപ്പോഴും പ്രധാനമന്ത്രി ബോറിസ് ജോൺസണെ പിന്തുണച്ചു
ഋഷി സുനാക്
മുൻ ധനമന്ത്രി
വയസ് - 42
സതാംപ്ടണിലെ ഇന്ത്യൻ കുടുംബത്തിൽ ജനനം. പഞ്ചാബിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് യു.കെയിലേക്കും കുടിയേറിയവരാണ് ഋഷിയുടെ മാതാപിതാക്കളുടെ കുടുംബം
2015ൽ റിച്‌മോണ്ടിൽ നിന്ന് എം.പിയായി
2020 ഫെബ്രുവരിയിൽ ധനമന്ത്രിയായി
ബോറിസ് ജോൺസന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ജൂലായ് 5ന് രാജിവച്ചു
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |