നോം പെൻ : ഇന്ത്യ യു.എസിന്റെ അടുത്ത പങ്കാളികളിൽ ഒന്നാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കംബോഡിയയിലെ നോം പെന്നിൽ ആസിയാൻ, ആസിയാൻ പ്ലസ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ബ്ലിങ്കന്റെ പ്രതികരണം. തുറന്നതും സ്വതന്ത്രവുമായ ഇൻഡോ - പസഫിക് മേഖല, ശ്രീലങ്കയിലെ പ്രതിസന്ധി തുടങ്ങിയവ ഇരുവരുടെയും ചർച്ചയിൽ ഭാഗമായി.
ഇൻഡോ - പസഫിക്, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം, യുക്രെയിൻ, മ്യാൻമർ വിഷയങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്കും ആസിയാൻ രാജ്യങ്ങൾക്കും ശക്തമായ പൊതുനിലപാടുകളുണ്ടെന്ന് ആസിയാൻ രാജ്യങ്ങളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ വ്യക്തമാക്കി.മ്യാൻമറിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗതിയില്ലാത്തതിനെ ആസിയാൻ രാജ്യങ്ങൾ ചർച്ചയിൽ അപലപിച്ചു.
അതേസമയം, തായ്‌വാന് നേരെയുള്ള ചൈനീസ് പ്രകോപനവും ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രകടമായി. ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച നടന്ന അത്താഴ സത്കാരം ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീ ബഹിഷ്കരിച്ചു. കാരണം വ്യക്തമാക്കിയില്ല. ജയശങ്കറിനും ബ്ലിങ്കനും പുറമേ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഉൾപ്പെടെയുള്ള വിദേശകാര്യമന്ത്രിമാരും വിരുന്നിൽ പങ്കെടുത്തിരുന്നു.
ഇന്നലെ ഉച്ചകോടിയ്ക്കിടെ ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷി സംസാരിക്കവെ വാംഗ് യീയും സെർജി ലവ്‌റോവും മുറിയിൽ നിന്ന് ഇറങ്ങിപ്പോയതായാണ് റിപ്പോർട്ട്. തായ്‌വാൻ വിഷയത്തിൽ തങ്ങളെ വിമർശിച്ചതിന് ഹയാഷിയുമായി വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച വാംഗ് യീ റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |