കീവ്: റഷ്യ പിടിച്ചടക്കിയ യുക്രെയിനിലെ ക്രിമിയ ദ്വീപിലെ സാകി വ്യോമത്താവളത്തിൽ ചൊവ്വാഴ്ച നടന്ന സ്ഫോടന പരമ്പരയിൽ ഒരാൾ കൊല്ലപ്പെട്ടതായും ഒമ്പത് യുദ്ധവിമാനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ട്. 13 പേർക്ക് പരിക്കേറ്രതായും വിവരമുണ്ട്. ഇക്കാര്യം വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രെയിൻ ഏറ്റെടുത്തില്ലെങ്കിലും മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച മിസൈൽ ആക്രമണമാണിതെന്നാണ് വിലയിരുത്തൽ. എന്നാൽ റഷ്യ ഇക്കാര്യം നിഷേധിച്ചു. യു.എസിലെ പ്ളാനറ്റ് ലാബ് പുറത്ത് വിട്ട ഉപഗ്രഹ ചിത്രങ്ങളിൽ കത്തിനശിച്ച വിമാനങ്ങളുടെയും യുദ്ധോപകരണങ്ങളും വ്യക്തമായി കാണാം. വ്യോമത്താവളത്തിലെ സ്ഫോടനത്തിന് പിന്നാലെ സമീപത്തെ തീരപ്രദേശത്ത് പുക ഉയരുന്നതിന്റെയും ആളുകൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ നടത്തിയ വീഡിയോ സംപ്രേഷണത്തിൽ ക്രീമിയ യുക്രെയ്ന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യ യുക്രെയിനും യൂറോപ്പിനുമെതിരായ യുദ്ധം തുടങ്ങിയത് ക്രിമിയയിലൂടെയാണെന്നും അത് അവസാനിപ്പിക്കേണ്ടത് ക്രിമിയ വഴിയാണെന്നും വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗവും കരിങ്കടലിനാൽ ചുറ്റപ്പെട്ട ക്രീമിയ 1991ൽ സോവിയറ്റ് യൂനിയൻ തകർന്നതോടെ യുക്രെയിൻ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് ഓഫ് ക്രിമിയയായി മാറി. എന്നാൽ, റഷ്യയുടെ സോവിയറ്റ് കരിങ്കടൽ കപ്പൽ വ്യൂഹം അവിടെ തുടരുകയായിരുന്നു. 2014ലുണ്ടായ യുക്രെയിൻ വിരുദ്ധ പ്രക്ഷോഭത്തിലൂടെ ആധിപത്യം നേടിയ റഷ്യ ഔദ്യോഗികമായി ക്രിമിയ തങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ലോകരാജ്യങ്ങളിൽ കൂടുതലും ക്രിമിയയെ യുക്രെയിന്റെ ഭാഗമായാണ് അംഗീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |