കൊളംബോ : സിംഗപ്പൂരിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലെത്തിയ ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് തായ് പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം. സുരക്ഷാ കാരണങ്ങളാൽ ബാങ്കോക്കിൽ താമസിക്കുന്ന ഹോട്ടലിനുള്ളിൽ തന്നെ തുടരാനാണ് പൊലീസ് ഗോതബയയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ഭാര്യയുൾപ്പെടെ മൂന്ന് പേരുമായി ചാർട്ടേഡ് വിമാനത്തിൽ ഗോതബയ തായ്‌ലൻഡിലെത്തിയത്.
ഫുക്കെറ്റിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നതെങ്കിലും സുരക്ഷ മുൻനിറുത്തി ബാങ്കോക്കിലെ മിലിട്ടറി വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ബാങ്കോക്കിൽ ഗോതബയ കഴിയുന്ന ഹോട്ടലിന് ചുറ്റും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
ഏത് ഹോട്ടലിലാണ് ഗോതബയ കഴിയുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. താത്കാലിക സന്ദർശനത്തിനെത്തിയ ഗോതബയയ്ക്ക് 90 ദിവസം വരെ തായ്‌ലൻഡിൽ തുടരാം. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്ക വിട്ട് മാലിദ്വീപ് വഴി ജൂലായ് 14നാണ് ഗോതബയ സിംഗപ്പൂരിലെത്തിയത്. വിസാ കാലാവധി തീർന്നതോടെയാണ് ഗോതബയ സിംഗപ്പൂർ വിട്ട് തായ്‌ലൻഡിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |