ബെർലിൻ : പോളണ്ടിലെ ഓഡർ നദിയിൽ ടൺ കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച മുതൽ 100 ടണ്ണോളം ചത്ത മത്സ്യങ്ങളെയാണ് പോളിഷ് അഗ്നിശമന സേനാംഗങ്ങൾ നദിയിൽ നിന്ന് നീക്കം ചെയ്തത്. 500 ലേറെ അഗ്നിശമന സേനാംഗങ്ങളെയാണ് മത്സ്യങ്ങളെ നീക്കം ചെയ്യാൻ നിയോഗിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യം ഒരു നദിയെ കേന്ദ്രീകരിച്ച് തങ്ങൾ നടത്തുന്നതെന്ന് പോളിഷ് അധികൃതർ പറയുന്നു. മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന്റെ കാരണം കണ്ടെത്താനാകാത്തതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഏതെങ്കിലും തരത്തിലെ വിഷാംശമാണോ മത്സ്യങ്ങളെ കൊന്നൊടുക്കുന്നതെന്നാണ് അധികൃതരുടെ സംശയം. ഇതിനായി നദീജല സാമ്പിളുകൾ ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്സ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്.
ജർമ്മനിയിലൂടെയും ഓഡർ നദി ഒഴുകുന്നുണ്ട്. നദിയിൽ ആരും കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ജർമ്മൻ മുൻസിപ്പാലിറ്റികൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഉത്ഭവിക്കുന്ന 840 കിലോമീറ്റർ നീളമുള്ള ഓഡർ നദി ജർമ്മൻ, പോളിഷ് അതിർത്തികളിലൂടെ ബാൾട്ടിക് കടലിൽ പതിക്കുന്നു. മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നത് നദിയിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
ഈ പരിസ്ഥിതി ദുരന്തത്തിന് കാരണമായവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 180,000 ഡോളർ പാരിതോഷികം നൽകുമെന്ന് പോളണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാസ മാലിന്യങ്ങളെയാണ് നിലവിൽ അധികൃതർ സംശയിക്കുന്നത്. എന്നാൽ, ഇതുവരെ നടത്തിയ പരിശോധനകളിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ ഉപ്പിന്റെ അളവ് ഉയർന്നതായി കണ്ടെത്തി.
ഉയർന്ന ക്ലോറിനടങ്ങിയ ഫാക്ടറി മാലിന്യങ്ങൾ നദിയിൽ കലർന്നോ എന്നും സംശയമുണ്ട്. ജൂലായ് 28നാണ് നദിയിൽ ആദ്യമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അധികൃതർ സമയോചിതമായി ഇടപെട്ടില്ലെന്ന് വിമർശനമുണ്ട്. പോളിഷ് ഭരണകൂടം വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ജർമ്മനിയും ആരോപിക്കുന്നു.
സമീപകാലത്ത് താരതമ്യേന ശുദ്ധജല നദിയായിരുന്ന ഓഡറിൽ 40 സ്പീഷീസിലെ മത്സ്യങ്ങളുണ്ടായിരുന്നു. എന്നാലിന്ന് 40 സെന്റീമീറ്ററോളം വലിപ്പമുള്ള കൂറ്റൻ മത്സ്യങ്ങൾ വരെ നദിയിൽ ജീവനറ്റ് ഒഴുകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |