ബീജിംഗ് : രാജ്യത്തെ ആക്ടിവിസ്റ്റുകളെ നിശ്ശബ്ദരാക്കാൻ നിയമനടപടികൾക്ക് പകരം ചൈന മനോരോഗ ആശുപത്രികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. രാഷ്ട്രീയത്തടവുകാരെ ശിക്ഷിക്കാൻ അങ്കാംഗ് എന്നറിയപ്പെടുന്ന മനോരോഗാശുപത്രി സംവിധാനം ചൈനീസ് ഭരണകൂടം ദശാബ്ദങ്ങളോളം ഉപയോഗിച്ചിരുന്നെന്നും ഇത് ഇപ്പോഴും തുടരുകയാണെന്നും മാഡ്രിഡ് ആസ്ഥാനമായുള്ള എൻ.ജി.ഒ സേഫ്‌ഗാർഡ് ഡിഫൻഡേഴ്സിന്റെ റപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ ആശുപത്രികളിൽ തടവിലാക്കപ്പെടുന്നവർക്ക് നിർബന്ധിത മരുന്നുകൾ നൽകുന്നതായും പലപ്പോഴും ഇലക്ട്രോഷോക്ക് തെറാപ്പി, എകാന്ത തടവ് തുടങ്ങി ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയമാക്കുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റിപ്പോർട്ടിനോട് ചൈനീസ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഇത്തരം ക്രൂരതകൾക്ക് ഇരയായവരുമായി ചൈനീസ് ആക്ടിവിസ്റ്റും സിറ്റിസൺ ജേർണലിസ്റ്റുമായ ലിയു ഫെയു സ്ഥാപിച്ച ചൈനീസ് എൻ.ജി.ഒ സിവിൽ റൈറ്റ്സ് ആൻഡ് ലൈവ്‌ലിഹുഡ് വാച്ച് നടത്തിയ അഭിമുഖങ്ങളിൽ നിന്നാണ് റിപ്പോർട്ടിന്റെ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. 2015നും 2021നും ഇടയിൽ രാഷ്ട്രീയകാരണങ്ങളാൽ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തടവിൽ കഴിയാൻ നിർബന്ധിതരായ 99 ചൈനീസ് പൗരന്മാരുടെ ഡേറ്റ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
ഭരണകൂടത്തെ വിമർശിക്കുന്നവരെ തടവിലാക്കാൻ ആരോഗ്യസംവിധാനങ്ങളും ഡോക്ടർമാരും കൂട്ടുനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2010കളുടെ തുടക്കത്തിൽ ചൈനയിലെ മാനസികാരോഗ്യ ചികിത്സാസമ്പ്രദായത്തിന് മേൽ കൂടുതൽ ജുഡിഷ്യൽ മേൽനോട്ടവും മെഡിക്കൽ അവലോകനവുമുൾപ്പെടെയുള്ള മാറ്റങ്ങളും വരുത്തി പരിഷ്കരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |