SignIn
Kerala Kaumudi Online
Friday, 19 April 2024 7.17 PM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി: ലിസ് ട്രസ് ബഹുദൂരം മുന്നിൽ

uk

ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസണ് പകരം അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഫോറിൻ സെക്രട്ടറി ലിസ് ട്രസ് എത്താനുള്ള സാദ്ധ്യതകൾ ഉയരുന്നു. കഴിഞ്ഞ ദിവസം 1,089 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന ഒപ്പീനിയൻ പോൾ പ്രകാരം എതിർ സ്ഥാനാർത്ഥിയായ ഋഷി സുനാകിനെക്കാൾ 32 ശതമാനം വോട്ട് മുന്നിലാണ് ഇപ്പോൾ ലിസിന്റെ സ്ഥാനം. സ്കൈ ന്യൂസ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൺസർവേറ്റീവ് പാർട്ടിയിലെ 66 ശതമാനം അംഗങ്ങൾ ലിസിനെ പിന്തുണയ്ക്കുന്നു. 34 ശതമാനം മാത്രമാണ് ഋഷിയ്ക്കുള്ള പിന്തുണ.

കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനുള്ള രണ്ട് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വേണ്ടി എം.പിമാർക്കിടയിൽ നടത്തിയ ആദ്യ അഞ്ച് റൗണ്ട് തിരഞ്ഞെടുപ്പുകളിലും ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാകായിരുന്നു മുന്നിൽ.

എന്നാൽ, പാർട്ടി പ്രവർത്തകർക്കിടെയിൽ ഋഷിയ്ക്ക് ലിസിനോളം സ്വാധീനം ചെലുത്താനാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് സർവേ ഫലങ്ങൾ. സെപ്തംബർ 2 വരെ 180,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന പോസ്റ്റൽ ബാലറ്റിന്റെ ഫലം സെപ്തംബർ 5നാണ് പ്രഖ്യാപിക്കുക. വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുകയും അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്യും.

ഓഗസ്‌റ്റ് ആദ്യം തുടങ്ങിയ വോട്ടിൽ ഇതുവരെ 57 ശതമാനം അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. പാർട്ടി അംഗങ്ങളിൽ കൂടുതൽ പേരും ഇപ്പോഴും ബോറിസ് ജോൺസന്റെ അനുഭാവികളാണ്. ബോറിസും മത്സരത്തിനുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് വോട്ട് ചെയ്യുമായിരുന്നു എന്ന് 46 ശതമാനം പറയുന്നു. ബോറിസ് അനുഭാവിയാണെന്ന കാരണവും ലിസിന് അനുകൂല ഘടകമാണ്.

ബോറിസ് രാജിയുടെ വക്കിലെത്തിയപ്പോഴും മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാതെ നിന്ന മന്ത്രിമാരിൽ ഒരാളാണ് ലിസ്. ബോറിസിന്റെ പതനത്തിന് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ധനമന്ത്രി ഋഷി സുനാകിന്റെ രാജി വഴിവച്ചെന്ന് പാർട്ടി അംഗങ്ങളിൽ പലരും വിശ്വസിക്കുന്നു.

ജൂലായ് 5നാണ് പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ തുടർച്ചയായി മുങ്ങിയ ബോറിസിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഋഷി സുനാകും ആരോഗ്യ മന്ത്രി സാജിദ് ജാവിദും രാജിവച്ചത്. പിന്നാലെ, ക്യാബിനറ്റ് മന്ത്രിമാരും ജൂനിയർ മന്ത്രിമാരും അടക്കം 60ഓളം എം.പിമാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. തുടർന്ന് ജൂലായ് 7നാണ് ബോറിസ് രാജിപ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.