ന്യൂയോർക്ക്: അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചൂടുനീരുറവയിൽ ഷൂ ധരിച്ച നിലയിലുള്ള മനുഷ്യന്റെ ഒരു കാലിന്റെ ഭാഗം കണ്ടെത്തി. നീരുറവയിൽ ഒഴുകി നടന്ന ഇത് ചൊവ്വാഴ്ച പാർക്കിലെ ഒരു ജീവനക്കാരനാണ് കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പാർക്കിന്റെ തെക്ക് ഭാഗത്തെ വെസ്റ്റ് തമ്പ് ഗെയ്സർ ബേസിനിലെ അബിസ് പൂളിലാണ് കാലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഏകദേശം 53 അടി ആഴമുള്ള ഈ ചൂടുനീരുറവയിലെ ജലത്തിന് 140 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ് ചൂട്. അവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെ വെസ്റ്റ് തമ്പ് ഗെയ്സർ ബേസിനിലേക്ക് സഞ്ചാരികളുടെ പ്രവേശനം താത്കാലികമായി അടച്ചിരുന്നു.
കാണാൻ അതിമനോഹരവും എന്നാൽ അതിഭീകരവുമായ ചൂടുനീരുറവകൾ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന്റെ പ്രത്യേകതയാണ്. സൂപ്പർ വോൽക്കാനോയുടെ സാന്നിദ്ധ്യം ഇവിടുത്തെ ഉഷ്ണജല പ്രവാഹങ്ങളിലും നീരുറവകളിലും താപനിലയും അസിഡിക് അംശവും വർദ്ധിപ്പിക്കുന്നു. ഈ നീരുറവകളിൽ വീണ് മനുഷ്യർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. പാർക്കിലെ മുന്നറിയിപ്പുകൾ ലംഘിച്ച് നീരുറവകൾക്കരികിലേക്ക് പോകുന്നവർക്കാണ് അപകടം സംഭവിക്കുക.
2016ൽ യെല്ലോസ്റ്റോണിൽ അസിഡിക് സ്വഭാവമുള്ള ഉഷ്ണജല പ്രവാഹത്തിലേക്ക് പതിച്ച് 23കാരൻ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹാവശിഷ്ടങ്ങൾ 100 ഡിഗ്രിയോളം ചൂടുള്ള അസിഡിക് ജലത്തിൽ ദ്രവിച്ചുപോയിരുന്നു. 1890 മുതൽ ഏകദേശം 20ലേറെ പേർ യെല്ലോസ്റ്റോണിലെ ചൂട് നീരുറവകളിൽ വീണ് ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
3,500 ചതുരശ്ര മൈൽ വിസ്തൃതിയുള്ള യെല്ലോ സ്റ്റോൺ ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റ് താപനിലയുള്ള 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുള്ള ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ, ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് എന്ന ഉഷ്‌ണജല പ്രവാഹം തുടങ്ങിയവ ഉൾപ്പെടുന്ന യെല്ലോസ്‌റ്റോൺ മേഖല ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവത സ്‌ഫോടനത്തെ തുടർന്നാണ് ഉത്ഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |