പാരീസ്: വിമാനയാത്രയ്ക്കിടെ കോക്പിറ്റിൽ വച്ച് തമ്മിൽതല്ലിയ രണ്ട് പൈലറ്റുമാരെ എയർ ഫ്രാൻസ് അധികൃതർ സസ്‌പെൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. ജനീവയിൽ നിന്ന് പാരീസിലേക്ക് നിറയെ യാത്രക്കാരുമായി പറക്കുകയായിരുന്നു വിമാനം. ഇതിനിടിയിലാണ് നിസാരകാര്യത്തെച്ചൊല്ലി പൈലറ്റുമാർ തർക്കിച്ചതും കൈയാങ്കളിയായതും.
സുരക്ഷപോലും മറന്ന്
അങ്ങോട്ടുമിങ്ങോട്ടും കോളറിൽ പിടിച്ചും മുഖത്തടിച്ചും പൈലറ്റുമാർ അടിപിടിയായതോടെ മറ്റ് ക്രൂ മെമ്പേഴ്സ് ഇടപെടുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റി സമാധാനിപ്പിച്ചു. മാത്രമല്ല, യാത്ര തീരുംവരെ ക്രൂ മെമ്പേഴ്സിൽ ചിലർ കോക്പിറ്റിൽ തുടരുകയും ചെയ്തു.
എയർഫ്രാൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കടുത്ത സുരക്ഷാ ലംഘനമാണ് പൈലറ്റുമാർ നടത്തിയതെന്ന് വ്യക്തമായതോടെ ഇരുവരെയും ജോലിയിൽ നിന്ന് മാറ്റി നിറുത്തി.
തുടരന്വേഷണത്തിൽ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം പൈലറ്റുമാർ തമ്മിലുണ്ടായ വഴക്ക് വിമാന സർവീസിനെ ബാധിച്ചില്ലെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും അധികൃതർ വ്യക്തമാക്കി.
2018 ൽ വിമാനത്തിൽ തമ്മിൽത്തല്ല് നടത്തിയ രണ്ട് മുതിർന്ന പൈലറ്റുമാരെ ജെറ്റ് എയർവേസ് പിരിച്ചുവിട്ടിരുന്നു. ലണ്ടനിൽ നിന്നും മുംബയിലേക്കുള്ള വിമാനം ഇറാൻ-പാകിസ്ഥാൻ മേഖലയിലൂടെ പറക്കുമ്പോഴായിരുന്നു ഏറ്റുമുട്ടൽ. പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയെന്നായിരുന്നു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |