വാഷിംഗ്ടൺ : 2025ൽ ചന്ദ്രനിൽ വീണ്ടും മനുഷ്യരെയെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് ദൗത്യ പരമ്പരയിലെ ആദ്യ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ചു. എൻജിൻ തകരാറിനെ തുടർന്നാണ് മാറ്റിവച്ചതെന്ന് നാസ അറിയിച്ചു. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും. സെപ്തംബർ 2നോ 5നോ വിക്ഷേപണം നടത്തിയേക്കും.
ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 6.03ന് ഫ്ലോറിഡയിലെ കേപ് കാനവറലിൽ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നായിരുന്നു ആർട്ടെമിസ് 1 കുതിച്ചുയരേണ്ടിയിരുന്നത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇന്ധനച്ചോർച്ചയും കണ്ടെത്തി. തുടർന്ന് കൗണ്ട്ഡൗൺ നിറുത്തിവച്ചു. എൻജിൻ പ്രശ്നം പരിഹരിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ദൗത്യം നീട്ടിവയ്ക്കാൻ നാസ തീരുമാനിച്ചത്.
വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് ആരംഭിച്ചിരുന്നു. പദ്ധതിയുടെ മൊത്തം ചെലവ് രണ്ട് ലക്ഷം കോടി രൂപയാണ്.
2025ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വനിത ഉൾപ്പെടെ സഞ്ചാരികളെ ഇറക്കുന്നതിന്റെ മുന്നോടിയാണ് ഈ ദൗത്യം. ഒറിയോൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യ ദൗത്യം ശ്രമിക്കും. നാസ വികസിപ്പിച്ച ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് ( സ്പേസ് ലോഞ്ച് സിസ്റ്റം ) ആണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. നാല് സഞ്ചാരികൾക്ക് ഇരിക്കാവുന്ന ഒറിയോൺ പേടകത്തെ (ക്രൂ മോഡ്യൂൾ) റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |