ബാഗ്‌ദാദ്: രാഷ്ട്രീയം വിടുകയാണെന്ന് ഇറാക്കിൽ ഏറെ സ്വാധീനമുള്ള ഷിയാ നേതാവായ മുഖ്താദ അൽ സദ്‌ർ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുകൂലികളുടെ നേതൃത്വത്തിൽ ബാഗ്ദാദിലടക്കം പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 700ലേറെ പേർക്ക് പരിക്കേറ്റു.
പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഇന്നലെ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് അൽ - സദ്‌ർ ആഹ്വാനം ചെയ്തതോടെ അനുയായികൾ ബാഗ്‌ദാദിലെ ഗ്രീൻ സോണിൽ നിന്നും പാർലമെന്റ് സ്ക്വയറിൽ നിന്നും പിന്മാറിത്തുടങ്ങി. 60 മിനിറ്റിനുള്ളിൽ അനുയായികൾ ഗ്രീൻ സോൺ വിടണമെന്ന് അൽ സദ്‌ർ അനുയായികളോട് നിർദ്ദേശിച്ചു.
തന്റെ അനുകൂലികൾക്ക് നേരെയുള്ള സുരക്ഷാ സേനയുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അൽ സദ്‌ർ നിരാഹാര സമരം തുടങ്ങിയെന്ന റിപ്പോർട്ടുണ്ടായിരുന്നു. ആക്രമണങ്ങളുടെ പേരിൽ ഇറാക്കി ജനതയോട് ക്ഷമ ചോദിക്കുന്നതായി അൽ സദ്‌ർ അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ച രാജ്യവ്യാപക കർഫ്യൂ ഇതോടെ പിൻവലിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അൽ സദ്‌ർ അനുകൂലികളുടെ നേതൃത്വത്തിൽ പാർലമെന്റ് കൈയേറൽ ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ തുടരുകയായിരുന്നു. രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടി പിരിച്ചുവിടുകയാണെന്നും തിങ്കളാഴ്ച ട്വിറ്ററിലൂടെ അൽ സദ്‌ർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക്കൻ പാലസിലേക്ക് അനുയായികൾ ഇരച്ചുകയറി. ഇവിടെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗങ്ങൾ നിറുത്തിവച്ചിരുന്നു.
തെരുവിൽ അൽ സദ്‌ർ അനുകൂലികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന വെടിവയ്പ് നടത്തി. റിപ്പബ്ലിക്കൻ പാലസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ഇറാഖി പതാകകളുമേന്തി മീറ്റിംഗ് റൂമികളിലടക്കം കയറിയിറങ്ങി. ഗാർൻ ഏരിയയിലെ സ്വിമ്മിംഗ് പൂളിൽ പ്രതിഷേധക്കാർ നീന്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ പ്രതിഷേധങ്ങൾ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ പാർലമെന്റ് ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലടക്കം ഏറ്റുമുട്ടൽ ആരംഭിച്ചു. തിങ്കളാഴ്ച ഗ്രീൻ സോണിൽ ഷെല്ലുകൾ പതിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളായ ബാദ്‌ർ ഓർഗനൈസേഷന്റെ ഓഫീസുകളിലൊന്ന് അൽ സദ്‌ർ അനുയായികൾ തല്ലിത്തകർത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തിരഞ്ഞെടുക്കിൽ അൽ സദ്‌റിന്റെ വിഭാഗം 73 സീറ്റുകളുമായി പാർലമെന്റിൽ വലിയ കക്ഷിയായിട്ടും സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. ജൂണിൽ അൽ സദ്‌ർ വിഭാഗത്തിലെ എം.എൽ.എമാർ പാർലമെന്റിൽ നിന്ന് രാജിവച്ചിരുന്നു.
കഴിഞ്ഞ മാസം ഇറാൻ അനുകൂല പാർട്ടി അംഗമായ മുഹമ്മദ് ഷിയ അൽ - സുഡാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്ത് രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ ശ്രമങ്ങളുണ്ടായതോടെ അൽ സദ്‌റിന്റെ അനുയായികൾ രംഗത്തെത്തി.
നിലവിലെ പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് പലതവണ ഇരച്ചുകയറിയ അൽ സദ്‌ർ അനുയായികളിൽ ഡസൻകണക്കിന് പേർക്ക് സുരക്ഷാ സേനയുമായുള്ള സംഘർഷങ്ങളിൽ പരിക്കേറ്റിരുന്നു. മുസ്തഫ അൽ - കദിമി നിലവിൽ ഇറാന്റെ കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്. പ്രതിഷേധം അവസാനിപ്പിക്കാനുള്ള അൽ - സദ്‌റിന്റെ ആഹ്വാനത്തെ കദിമി സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |