റിയോ ഡി ജനീറോ : 'ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യൻ", ' മാൻ ഒഫ് ദ ഹോൾ " എന്നീ വിശേഷണങ്ങളിൽ അറിയപ്പെട്ടിരുന്ന ആമസോൺ വനാന്തരങ്ങളിൽ ജീവിച്ചിരുന്ന ഗോത്രവർഗ്ഗക്കാരൻ അന്തരിച്ചു. ആമസോൺ വനാന്തരങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ച ഒരു അജ്ഞാത ഗോത്ര വർഗ്ഗത്തിലെ അവസാന കണ്ണിയായിരുന്നു ഏകദേശം 60 വയസുണ്ടെന്ന് കരുതുന്ന ഈ മനുഷ്യൻ. ഇദ്ദേഹത്തിന്റെ പേര് എന്താണെന്നോ ഏത് ഭാഷയാണ് ഇദ്ദേഹം സംസാരിച്ചതെന്നോ ആർക്കും അറിയില്ല. കഴിഞ്ഞ 26 വർഷമായി ഇദ്ദേഹം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു. പുറംലോകത്തുള്ള ആരുടെയും മുന്നിൽപ്പെടാതെയാണ് ഇയാൾ ജീവിച്ചത്. മൃഗങ്ങളെ കെണിയിലാക്കാനും ഒളിയ്ക്കാനുമായി കാട്ടിൽ ഇയാൾ ആഴത്തിലുള്ള കുഴികൾ നിർമ്മിച്ചിരുന്നു. മാൻ ഒഫ് ദ ഹോൾ എന്ന പേരിന് കാരണമിതാണ്. ഓഗസ്റ്റ് 23ന് ഇയാൾ താമസിച്ചിരുന്ന വൈക്കോൽ കുടിലിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബ്രസീലിയൻ ഭരണകൂടം അറിയിച്ചു. സ്വാഭാവിക മരണമാണെന്ന് അധികൃതർ പറയുന്നു. ബൊളീവിയൻ അതിർത്തിയിൽ റൊണ്ടോനിയ സംസ്ഥാനത്ത് തനരു ഗോത്രവർഗ്ഗ മേഖലയിലാണ് ഇയാൾ ജീവിച്ചത്. ഇദ്ദേഹത്തിന്റെ ഗോത്രവർഗ്ഗത്തിലെ മറ്റ് അംഗങ്ങളിൽ ഭൂരിഭാഗവും 1970കളിൽ വേട്ടക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 1995ൽ അവശേഷിച്ച ആറ് അംഗങ്ങൾ അനധികൃത ഖനന മാഫിയകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഇദ്ദേഹം വനത്തിൽ ഒറ്റപ്പെടുകയായിരുന്നു. അധികൃതർ മൃതദേഹം കണ്ടെത്തുന്നതിന് 40 - 50 ദിവസം മുമ്പ് ഇദ്ദേഹം മരിച്ചെന്ന് കരുതുന്നു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും. 2018ൽ അധികൃതർക്ക് ഇദ്ദേഹത്തിന്റെ അവ്യക്തമായ ചിത്രം പകർത്താൻ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ഇദ്ദേഹം മനുഷ്യരുടെ മുമ്പിലെത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |