ലിസ്ബൺ : ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റ് ചികിത്സാ അഭാവത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്താ ടെമിഡോ.
ചൊവ്വാഴ്ച ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് പൂർണ ഗർഭിണിയായിരുന്ന 34കാരി മരിച്ചത്. ലിസ്ബണിലെ സാന്റാ മരിയ ആശുപത്രിയിൽ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങൾ താത്കാലികമായി നിറുത്തിവച്ചതോടെയാണ് യുവതിയെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗത്തിൽ ആവശ്യത്തിന് വാക്സിനുകളും മറ്റും ഇല്ലാത്തതാണ് ചികിത്സ താത്കാലികമായി നിറുത്താൻ കാരണം. വേനലവധി ആയതിനാൽ പല ആശുപത്രികളിലും ഈ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ചികിത്സ നിറുത്തിവയ്ക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
യാത്രാമദ്ധ്യേ യുവതിയ്ക്ക് ആംബുലൻസിൽ വച്ച് ഹൃദയാഘാതമുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും മരണത്തിന് കീഴടങ്ങി. കുഞ്ഞിനെ പുറത്തെടുക്കാനെയെങ്കിലും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ രൂക്ഷവിമർശനമുയർന്നതോടെ യുവതിയുടെ മരണത്തിന് 5 മണിക്കൂറുകൾക്ക് ശേഷം മന്ത്രി രാജിവയ്ക്കുകയായിരുന്നു. തനിക്ക് ഇനി സ്ഥാനത്ത് തുടരാനുള്ള സ്ഥിതിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു.
മന്ത്രിയുടെ രാജി സ്വീകരിച്ചെന്നും കൊവിഡ് പോരാട്ടത്തിനുൾപ്പെടെ ഇതുവരെയുള്ള സേവനങ്ങൾക്ക് മന്ത്രിയോട് നന്ദി അറിയിക്കുന്നതായും പോർച്ചുഗൽ പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ പറഞ്ഞു. ചികിത്സ കിട്ടാത്ത സാഹചര്യത്തിൽ ദൂരെയുള്ള ആശുപത്രികളിലേക്ക് ഗർഭിണികളെ മാറ്റേണ്ടി വരുന്നത് അവരുടെ ജീവന് ഭീഷണിയായതിനാൽ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതേ സമയം, പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ മാർത്താ ടെമിഡോ മന്ത്രിസ്ഥാനത്ത് തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |