മോസ്കോ : റഷ്യയിലെ എണ്ണ കമ്പനികളിലെ ഭീമനായ ലൂക്കോയിലിന്റെ ചെയർമാൻ റാവിൽ മാഗനോവ് ( 67 ) ദുരൂഹസാഹചര്യത്തിൽ മരിച്ചു. മോസ്കോയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ജനാല വഴി പുറത്ത് വീണതാണ് മരണകാരണം. മാഗനോവ് ഹൃദയ സംബന്ധമായ ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിലായിരുന്നു മാഗനോവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതേ ആശുപത്രിയിൽ തന്നെയാണ് ചൊവ്വാഴ്ച അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഹായിൽ ഗോർബച്ചേവും ചികിത്സയിൽ കഴിഞ്ഞിരുന്നത്. റഷ്യയിൽ അടുത്തിടെ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഏതാനും ഉന്നതർ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ നിഗൂഢ സാഹചര്യത്തിൽ മരിച്ചിരുന്നു. മാഗനോവിന്റേത് അപകട മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ പറയുന്നു. പ്രാദേശിക സമയം, വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയുടെ ആറാം നിലയിലെ ജനാല വഴിയാണ് മാഗനോവ് പുറത്തേക്ക് വീണതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യയാണെന്നാണ് സൂചനയെന്നും അധികൃതരെ ഉദ്ധരിച്ച് ടാസ് റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ലൂക്കോയിൽ എതിർത്ത് രംഗത്തെത്തിയിരുന്നു. അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ലൂക്കോയിൽ ആക്രമണങ്ങൾക്കിരയായ സാധാരണക്കാർക്ക് നേരെ അനുകമ്പയും പ്രകടിപ്പിച്ചിരുന്നു. ലൂക്കോയിലിന്റെ ശതകോടീശ്വരനായ പ്രസിഡന്റ് വാജിറ്റ് അലെക്‌പെറൊവ് ഇക്കഴിഞ്ഞ ഏപ്രിലിൽ രാജിവച്ചിരുന്നു. യു.കെ ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് ലൂക്കോയിൽ. 1993 മുതൽ ലൂക്കോയിലിൽ ജോലി ചെയ്യുന്ന മാഗനോവ് രണ്ട് വർഷം മുമ്പാണ് ചെയർമാൻ പദവി ഏറ്റെടുത്തത്. മൂന്ന് വർഷം മുമ്പ് ഇദ്ദേഹത്തിന് ഒരു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നൽകിയിരുന്നു. അതേ സമയം, ഗോർബച്ചേവിന്റെ മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ പുട്ടിൻ ഇന്നലെ രാവിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |