ബ്വേനോസ് ഐറിസ് : വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡെ കിർഷ്‌നർ. വ്യാഴാഴ്ച രാത്രി ബ്വേനോസ് ഐറിസിലെ റെക്കോലെറ്റയിലുള്ള ക്രിസ്റ്റീനയുടെ വസതിയ്ക്ക് പുറത്തായിരുന്നു സംഭവം. കാറിൽ നിന്നിറങ്ങി അനുഭാവികളെ അഭിവാദ്യം ചെയ്യുന്നതിനിടെ തൊട്ടരികിലുണ്ടായിരുന്ന അക്രമി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ക്രിസ്റ്റീനയുടെ മുഖത്തേക്ക് തോക്കുചൂണ്ടുകയായിരുന്നു. എന്നാൽ, തോക്ക് പ്രവർത്തിക്കാതിരുന്നത് ക്രിസ്റ്റീനയ്ക്ക് തുണയായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫെർണാണ്ടോ ആൻഡ്രെ സബഗ് മോണ്ടിയേൽ എന്ന 35കാരനായ ബ്രസീൽ വംശജനാണ് വധശ്രമം നടത്തിയതെന്നും ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമാകാൻ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ തോക്കിൽ അഞ്ച് ബുള്ളറ്റുകളുണ്ടായിരുന്നെന്നും തോക്കിന്റെ ട്രിഗർ വലിച്ചെങ്കിലും വെടിവയ്ക്കാനായില്ലെന്നും അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു.
ക്രിസ്റ്റീനയ്ക്ക് നേരെ നടന്ന വധശ്രമം വളരെ ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടിയ ഫെർണാണ്ടസ് ഇന്നലെ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റീന സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 2007 മുതൽ 2015 വരെ അർജന്റീന പ്രസിഡന്റായിരുന്നു ക്രിസ്റ്റീന. അർജന്റീന മുൻ പ്രസിഡന്റായിരുന്ന നെസ്റ്റർ കിർഷ്‌നറുടെ ഭാര്യയാണ് 69കാരിയായ ക്രിസ്റ്റീന. പ്രസിഡന്റായിരിക്കെ തന്റെ ശക്തി കേന്ദ്രമായ പാറ്റഗോണിയയിൽ പൊതുമരാമത്ത് കരാറുകളിൽ അഴിമതി കാട്ടിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിന്റെ വിചാരണ നടപടികൾ തുടങ്ങിയിട്ടുണ്ട്. ക്രിസ്റ്റീന ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നുണ്ട്. ക്രിസ്റ്റീനയെ പിന്തുണച്ചും ആളുകൾ രംഗത്തുണ്ട്. കുറ്റം തെളിഞ്ഞാൽ 12 വർഷം തടവും രാഷ്ട്രീയത്തിൽ ആജീവനാന്ത വിലക്കും ക്രിസ്റ്റീന നേരിടേണ്ടി വന്നേക്കുമെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. സെനറ്റ് പ്രസിഡന്റായതിനാലും പാർലമെന്റിന്റെ പിന്തുണയുമുള്ളതിനാലും ക്രിസ്റ്റീനയ്ക്ക് കുറ്റക്കാരിയെന്ന് കണ്ടെത്തിയാലും ജയിലിൽ പോകേണ്ടി വരില്ല. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമോ അല്ലെങ്കിൽ 2023 അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിൽ സെനറ്റ് സീറ്റ് നഷ്ടമാവുകയോ ചെയ്താൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റീനയ്ക്ക് ശിക്ഷ നേരിടേണ്ടി വരൂ. പ്രസിഡന്റ് കാലയളവിൽ ആരോപിക്കപ്പെട്ട മറ്റ് ചില അഴിമതി കേസുകൾക്ക് ക്രിസ്റ്റീന നേരത്തെ വിചാരണ നേരിട്ടിരുന്നു. ഇവയുടെ വിധിയ്ക്കായി ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ജൂലായിൽ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടുതിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് മറ്റൊരു ലോകനേതാവിന് നേരെയും സമാന സംഭവം ആവർത്തിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |