ബ്രിട്ടൻ: ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ പിന്തള്ളി ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ട്രസ്. ഇന്ന് വൈകിട്ടോ ബുധനാഴ്ചയോ അധികാരമേൽക്കും.
പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ മുൻ ധനമന്ത്രികൂടിയായ ഋഷി സുനാക് വ്യക്തമായ മേൽക്കൈ നേടിയിരുന്നു. എന്നാൽ അവസാന ഘട്ടമായതോടെ, ബോറിസ് ജോൺസൺ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസ് മുന്നേറി.
ഇന്നലെ അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനത്തിൽ ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനാകിന് 60,399 വോട്ടുമാണ് ലഭിച്ചത്. ബോറിസ് ജോൺസൺ നാളെ സ്ഥാനമൊഴിയും.
പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി എലിസബത്ത് രാജ്ഞിയെ ലിസ് ട്രസ് സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷമാകും അധികാരമേൽക്കുക. സ്‌കോട്ട്‌ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് ഇപ്പോൾ എലിസബത്ത് രാജ്ഞിയുള്ളത്. 70 വർഷത്തിലേറെയായി അധികാരത്തിലുള്ള രാജ്ഞി ഇതിനോടകം 14 പേരെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അവയെല്ലാം ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്‌കോട്ട്‌ലൻഡിലെ ബാലമോറിൽ ചടങ്ങുകൾ നടക്കുക.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് ജീവിതച്ചെലവ് പിടിച്ചു കെട്ടാൻ ലിസ് ട്രസ് പ്രഖ്യാപിച്ച പദ്ധതികൾക്ക് വൻ ജനപിന്തുണലഭിച്ചിരുന്നു. ഊർജ്ജ പ്രതിസന്ധി നേരിടാൻ അവർ മുന്നോട്ടുവച്ച പദ്ധതികളും വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.
2000ത്തിലായിരുന്നു വിവാഹം. ഹുഗ് ഒ ലിയറിയാണ് ഭർത്താവ്. രണ്ടു കുട്ടികളുണ്ട്.
മേരി എലിസബത്ത് ട്രസ്
1975ൽ ഓക്‌സ്‌ഫഡിൽ ജനനം. കണക്ക് പ്രൊഫസറായ ജോൺ കെന്നത്താണ് പിതാവ്. മാതാവ് പ്രിസില്ല മേരി ട്രസ് നഴ്‌സായിരുന്നു
നാലാം വയസ്സിൽ കുടുംബം ഗ്ലാസ്‌ഗോയിലേക്കും പിന്നീട് ലീഡ്‌സിലേക്കും താമസം മാറി
ഓക്‌സ്‌ഫഡ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലയളവിലാണ് രാഷ്ട്രീയാഭിമുഖ്യമുണ്ടായത്
ഫിലോസഫിയും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും പഠനവിഷയമാക്കി
കൺസർവേറ്റീവ് പാർട്ടി അംഗമായി. അക്കൗണ്ടന്റായി ജോലി ചെയ്യവെ വിവാഹിതയായി
2001ലും 2005ലും വെസ്റ്റ് യോർക്ക്‌ഷെയറിൽ ടോറി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു
2006ൽ ഗ്രീൻവിച്ചിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു
2010ൽ കാമറോൺ മന്ത്രിസഭയിൽ എം.പി. 2012ൽ വിദ്യാഭ്യാസ മന്ത്രി. 2014ൽ പരിസ്ഥിതി സെക്രട്ടറി
2016ൽ തെരേസ മേ അധികാരത്തിലെത്തിയപ്പോൾ നീതിന്യായ വകുപ്പ് സെക്രട്ടറി, ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനങ്ങൾ
2019ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോൾ രാജ്യാന്തര വ്യവസായ സെക്രട്ടറി. 2021ൽ വിദേശകാര്യ സെക്രട്ടറി
ബ്രക്‌സിറ്റിലെ ചില കരാറുകൾ ഒഴിവാക്കുന്നതിലും വടക്കൻ അയർലൻഡിന്റെ പ്രോട്ടോക്കോൾ വിഷയത്തിലും തീരുമാനമെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |