ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം ലണ്ടനിലെ ബക്കിംഗ്ഹാം പാലസിൽ നിന്ന് വെസ്റ്റ്‌മിൻസ്റ്റർ ഹാളിലെത്തിച്ചു. ഇന്നലെ മക്കളായ ചാൾസ് മൂന്നാമൻ രാജാവ്, ആൻ, ആൻഡ്രൂ, എഡ്വേഡ്, രാജ്ഞിയുടെ ചെറുമക്കളും ചാൾസിന്റെ മക്കളുമായ വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ തുടങ്ങിയ രാജകുടുംബാംഗങ്ങളും വെസ്റ്റ്‌മിൻസ്റ്റർ ഹാളിലേക്ക് രാജ്ഞിയുടെ ഭൗതിക ശരീരം വഹിച്ചുള്ള ആചാരപരമായ യാത്രയിൽ അണിനിരന്നു. സെപ്തംബർ 19ന് ഇന്ത്യൻ സമയം രാവിലെ 11 വരെ ഭൗതിക ശരീരം ഇവിടെ പൊതുദർശനത്തിന് വയ്ക്കും. ശേഷം, വെസ്റ്റ്‌മിൻസ്റ്റർ ആബിയിലാണ് സംസ്കാരം.
രാജ്ഞിയുടെ ഭൗതിക ശരീരം കാണാൻ വെസ്റ്റ്‌മിൻസ്റ്റർ ഹാളിലേക്ക് സന്ദർശകർക്ക് 24 മണിക്കൂറും പ്രവേശനം അനുവദിക്കും. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെ ബക്കിംഗ്ഹാം പാലസിൽ നിന്ന് ഗാർഡ് ഒഫ് ഓണറിന്റെ അകമ്പടിയോടെ ആരംഭിച്ച 38 മിനിറ്റ് നീണ്ട വിലാപയാത്ര കാണാൻ ആയിരക്കണക്കിന് പേരാണ് പാതയുടെ ഇരുവശത്തും അണിനിരന്നത്. യാത്രയുടെ ഭാഗമായി ഹൈഡ് പാർക്കിൽ ഓരോ മിനിറ്റുകളുടെ ഇടവേളയിൽ ആചാര വെടി മുഴക്കി. രാജ്ഞിയോടുള്ള ആദര സൂചകമായി ബിഗ് ബെന്നിൽ ഒരു മിനിറ്റ് ഇടവിട്ട് മണിനാദം മുഴങ്ങി. രാജ്ഞിയുടെ ഭൗതിക ശരീരം വെസ്റ്റ്‌മിൻസ്റ്റർ ഹാളിലെത്തിച്ച ശേഷം കാന്റർബെറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാച്ചടങ്ങുകൾ നടന്നു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ് രാജ്ഞിയുടെ മൃതദേഹം വഹിക്കുന്ന പേടകം കാണാൻ പൊതുജനങ്ങൾക്ക് പ്രവേശനം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |