മോസ്കോ : ആർട്ടിക് സമുദ്രത്തിൽ സൈനികാഭ്യാസവുമായി റഷ്യ. ഇന്നലെ റഷ്യയുടെ ആണവ അന്തർവാഹിനികളിൽ നിന്ന് ക്രൂസ് മിസൈലുകളുടെ വിക്ഷേപണം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന തണുത്തുറഞ്ഞ ആർട്ടിക് സമുദ്ര മേഖലയിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള തങ്ങളുടെ ക്ഷമത പരീക്ഷിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
കിഴക്കൻ ആർട്ടികിൽ റഷ്യയുടെ സൈബീരിയയേയും യു.എസിന്റെ അലാസ്കയേയും തമ്മിൽ വേർതിരിക്കുന്ന ചുക്‌ചി കടലിലാണ് ' അംക - 2022 " എന്ന സൈനികാഭ്യാസം റഷ്യ നടത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആർട്ടിക് മേഖലയിൽ റഷ്യയുടെ സൈനിക സ്വാധീനം വർദ്ധിച്ചുവരികയാണ്. യു.എസും പാശ്ചാത്യ രാജ്യങ്ങളും ഇതിനെ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ ചുക്‌ചി കടലിൽ റഷ്യയുടെ ആണവ അന്തർവാഹിനികളായ ഓംസ്ക്, നൊവൊസിബിർസ്ക് എന്നിവയിൽ നിന്ന് വിക്ഷേപിച്ച കപ്പൽവേധ ക്രൂസ് മിസൈലുകൾ 400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പതിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടു.
റഷ്യയുടെ ഏറ്റവും കിഴക്കുള്ള ഭൂപ്രദേശമായ ചുക്‌ചി ഉപദ്വീപിൽ നിന്ന് ബാസ്റ്റിയൻ കോസ്റ്റൽ മിസൈൽ സിസ്റ്റത്തിന്റെ പരീക്ഷണവും നടത്തി. കടലിൽ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ബാസ്റ്റിയനിൽ നിന്നുള്ള മിസൈലുകൾ പതിച്ചു.
യുക്രെയിനിൽ അധിനിവേശം തുടരുന്നതിനിടെ നേരത്തെയും റഷ്യ സൈനികാഭ്യാസങ്ങൾ നടത്തിയിരുന്നു. അടുത്തിടെ ഇന്ത്യയും ചൈനയും ഉൾപ്പെടെ പങ്കെടുത്ത വൊസ്റ്റോക് സൈനികാഭ്യാസം റഷ്യയുടെ വിദൂര കിഴക്കൻ പ്രദേശങ്ങളിൽ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |