ടെഹ്‌റാൻ : ആരോഗ്യനില ഗുരുതരമാണെന്ന അഭ്യൂഹങ്ങൾക്കിടെ നീണ്ട രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി. മതസംബന്ധമായ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ഖമനേയിയുടെ ചിത്രമാണ് ഇന്നലെ പുറത്തുവന്നത്. വിദ്യാർത്ഥി സംഘങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. മാസ്ക് ധരിച്ചാണ് ഖമനേയി പ്രത്യക്ഷപ്പെട്ടത്. കൊവിഡിന്റെ ആരംഭം മുതൽ ഖമനേയി മാസ്കോടെയാണ് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ഖമനേയി നടന്നുനീങ്ങുന്നതിന്റെയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് പുറത്തുവിട്ടു. സെപ്റ്റംബർ 3നായിരുന്നു ഖമനേയി ഇതിന് മുമ്പ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 83കാരനായ ഖമനേയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോർട്ടുകൾ പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ഇവ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
കഴിഞ്ഞാഴ്ച കടുത്ത വയറുവേദന അനുഭവപ്പെട്ട ഖമനേയിയെ കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നിവർന്ന് ഇരിക്കാൻ പോലും ആകാതെ അവശനായ ഖമനേയി എല്ലാ പൊതു പരിപാടികളും റദ്ദാക്കിയെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇറാൻ ഭരണകൂടമോ ദേശീയ മാദ്ധ്യമങ്ങളോ ഖമനേയിയുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത് വളരെ അപൂർവമാണ്.
ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലവിലുണ്ട്. ഖമനേയിയുടെ വ്യാജ മരണ വാർത്തകൾ പോലും പുറത്തുവന്നിട്ടുണ്ട്. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായ ഖമനേയി 2014ൽ പ്രോസ്റ്റേറ്റ് കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |