ന്യൂയോർക്ക്: യുക്രെയിൻ അധിനിവേശത്തിനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 77ാം സെഷനിലാണ് 'ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന" മോദിയുടെ വാക്കുകൾ മാക്രോൺ ഉയർത്തിക്കാട്ടിയത്.
കഴിഞ്ഞാഴ്ച ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു മോദിയുടെ പരാമർശം. 'ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വളരെ ശരിയാണ്. വെല്ലുവിളികൾ ഒരുമിച്ച് നേരിടേണ്ട സമയമാണിത്"- പ്രസംഗത്തിനിടെ മാക്രോൺ പറഞ്ഞു. യു.എസും മോദിയുടെ വാക്കുകൾ ശരിവച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയും റഷ്യയും ദശാബ്ദങ്ങളായി ഉറ്റ സുഹൃത്തുക്കളാണെന്നും എല്ലാ തലത്തിലും ഒരുമിച്ച് പ്രവർത്തിക്കുന്ന ഇരുരാജ്യങ്ങൾക്കും ലോകത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും മോദി പുട്ടിനോട് പറഞ്ഞിരുന്നു.
യുക്രെയിൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടും ആശങ്കകളും തനിക്കറിയാമെന്ന് വ്യക്തമാക്കിയ പുട്ടിൻ എല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും സൂചിപ്പിച്ചിരുന്നു. എന്നാൽ എതിർപക്ഷം സൈനിക മാർഗം സ്വീകരിച്ചതിനാൽ തങ്ങളും അത് തുടരുമെന്ന് പറഞ്ഞ പുട്ടിൻ സ്ഥിതിഗതികൾ ഇന്ത്യയെ അറിയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |