ടോക്കിയോ : രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയ്ക്ക് സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗിക അന്തിമോപചാരം അർപ്പിച്ച് ജപ്പാൻ. സെൻട്രൽ ടോക്കിയോയിലെ നിപ്പോൺ ബുഡോകാൻ ഹാളിലായിരുന്നു ചടങ്ങുകൾ. പൂർണ സൈനിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടന്നത്.
ജൂലായ് 8ന് നാരാ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ആബെയുടെ മൃതദേഹം ജൂലായ് 12ന് ടോക്കിയോയിലെ കിരിഗയാ ഫ്യൂണറൽ ഹാളിൽ സംസ്കരിച്ചിരുന്നു. സർക്കാരിന് ബഹുമതികൾ അർപ്പിക്കാനും വിദേശ രാഷ്ട്രത്തലവൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുമുള്ള അവസരവുമാണ് ഇന്നലെ നടന്നത്.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ജപ്പാൻ കിരീടാവകാശി അകിഷിനോ, ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡുക് - സൂ, ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലി തുടങ്ങിയവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. 195 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. റഷ്യയുടെയും ചൈനയുടെയും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ആബെയുടെ പത്നി അകീ ആബെ അദ്ദേഹത്തിന്റെ ചിതാഭസ്മം നിറച്ച കുഭം അടങ്ങുന്ന തടിപ്പെട്ടി ഹാളിലേക്കെത്തിച്ചതോടെയാണ് ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചത്. സ്വർണനിറത്തിലെ വരകളോടെയുള്ള പർപ്പിൾ തുണിയിൽ പൊതിഞ്ഞ പെട്ടി കൈയ്യിലേന്തി കറുത്ത കിമോണോ ധരിച്ച് ഹാളിലേക്ക് നീങ്ങിയ അകീയെ കിഷിദ അനുഗമിച്ചു.
വെളുത്ത യൂണിഫോമുകൾ ധരിച്ച സൈനികർ അകീയുടെ കൈയ്യിൽ നിന്ന് ആബെയുടെ ചിതാഭസ്മം ഏറ്റുവാങ്ങി വെള്ളയും മഞ്ഞയും നിറത്തിലെ ക്രിസാന്തിമം പൂക്കളാൽ അലങ്കരിച്ച അൾത്താരയിൽ സ്ഥാപിച്ചു. ആബെയുടെ വലിയ ഒരു ചിത്രം ഹാളിൽ സ്ഥാപിച്ചിരുന്നു. മിലിട്ടറി ബാൻഡ് ദേശീയ ഗാനം മുഴക്കിയപ്പോൾ ഹാളിലുണ്ടായിരുന്ന വിശിഷ്ടാതിഥികൾ എഴുന്നേറ്റ് ഒരു നിമിഷത്തെ മൗനാചരണം നടത്തി.
പിന്നാലെ ആബെയുടെ ഭരണകാലയളവിലെ നിമിഷങ്ങളടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആബെ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും ഈ വീഡിയോയിലുണ്ടായിരുന്നു.
യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു ആബെയെന്നും തുറന്നതും സ്വതന്ത്രവുമായ ഇന്ത്യ - പസഫിക് എന്ന ആശയത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചെന്നും 12 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രി കിഷിദ ഓർമിച്ചു.
ചടങ്ങുകളോട് അനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലായിരുന്നു ടോക്കിയോ. ചടങ്ങുകൾക്ക് മണിക്കൂറുകൾ മുമ്പ് നൂറുകണക്കിന് പേർ സമീപത്തെ പാർക്കിൽ ആബെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള പുഷ്പങ്ങൾ സമർപ്പിക്കാൻ അണിനിരന്നിരുന്നു. 2006 - 2020 കാലയളവിൽ നാല് തവണയായി ഒൻപത് വർഷമാണ് ആബെ ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |