കീവ് : യുക്രെയിൻ അധിനിവേശം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പ്രതികൂലമായാണ് ബാധിച്ചത്. അധിനിവേശത്തിന്റെ തുടക്കം മുതൽ മനുഷ്യർക്കൊപ്പം തന്നെ മൃഗങ്ങളെയും യുക്രെയിനിൽ നിന്ന് രക്ഷപെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കടുവ, സിംഹം പോലുള്ള വന്യമൃഗങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുക എന്നത് ഏറെ സങ്കീർണതകൾ നിറഞ്ഞ ധൗത്യമായിരുന്നു.
ഇത്തരത്തിൽ നിന്ന് യുക്രെയിനിൽ നിന്നും രക്ഷപ്പെടുത്തിയ 11 സിംഹങ്ങൾ ഇനി യു.എസിലെയും ദക്ഷിണാഫ്രിക്കയിലെയും സങ്കേതങ്ങളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയായ വാരിയേഴ്സ് ഒഫ് വൈൽഡ്‌ലൈഫിന്റെ നേതൃത്വത്തിൽ യുക്രെയിനിന്റെ അയൽരാജ്യമായ റൊമേനിയയിൽ സംരക്ഷണത്തിൽ കഴിഞ്ഞ ഇവയെ ബോയിംഗിന്റെ വിമാനത്തിലാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
ഖത്തറിലെ ദോഹയിൽ വിമാനം കഴിഞ്ഞ ദിവസം ലാൻഡ് ചെയ്തു. ഇവിടെ നിന്ന് ഏഴ് സിംഹങ്ങളെയും രണ്ട് കുഞ്ഞുങ്ങളെയും കൊളറാഡോയിലെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. രണ്ട് സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിലെത്തിക്കും. സിംഹങ്ങളെയെല്ലാം മയക്കി കൂട്ടിലാക്കിയ ശേഷമാണ് വിമാനയാത്ര ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |