SignIn
Kerala Kaumudi Online
Friday, 19 April 2024 5.25 PM IST

യുക്രെയിന്റെ 15 ശതമാനം റഷ്യയിലേക്ക്, പുട്ടിന്റെ പ്രഖ്യാപനം ഇന്ന്

ukraine

മോസ്കോ: യുക്രെയിനിലെ ഡൊണെസ്‌ക്, ലുഹാൻസ്‌ക്‌, ഖേഴ്സൺ, സെപൊറീഷ്യ എന്നീ പ്രദേശങ്ങളെ റഷ്യൻ ഫെഡറേഷന്റെ ഭാഗമാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കൂട്ടിച്ചേർക്കൽ അംഗീകരിക്കുന്ന കരാറിൽ പുട്ടിൻ ഒപ്പിടുന്ന ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 5.30ന് മോസ്കോയിലെ ഗ്രാൻഡ് ക്രെംലിൻ പാലസിലെ സെന്റ് ജോർജ് ഹാളിൽ നടക്കും.

നാല് പ്രദേശങ്ങളിലും റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടങ്ങളുടെ തലവൻമാരും വിമത നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കൂട്ടിച്ചേർക്കൽ ഉടമ്പടികൾ അടുത്താഴ്ച റഷ്യൻ പാർലമെന്റിന്റെ രണ്ട് സഭകളിലും അംഗീകരിക്കും. ഒക്ടോബർ 4ന് പുട്ടിൻ പാർലമെന്റിന്റെ ഉപരിസഭയെ അഭിസംബോധന ചെയ്യും.

മാസങ്ങളായി റഷ്യൻ നിയന്ത്രണത്തിലുള്ള ഈ തെക്ക്, കിഴക്കൻ മേഖലകളിൽ 23 മുതൽ 27 വരെ നടത്തിയ ഹിതപരിശോധന വിജയിച്ചെന്ന റഷ്യൻ അനുകൂല വിമതരുടെ അവകാശവാദത്തിന് പിന്നാലെയാണ് ഇവയെ റഷ്യയോട് ചേർക്കാൻ ഒരുങ്ങുന്നത്. ഹിതപരിശോധന റഷ്യ നടത്തിയ വ്യാജ നീക്കമാണെന്നാണ് ആരോപണം. എന്നാൽ ഹിതപരിശോധന സത്യസന്ധമാണെന്നും ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നുമാണ് റഷ്യയുടെ വാദം.

ഡൊണെസ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സെപൊറീഷ്യ പ്രവിശ്യകളുടെ ആകെ 90,000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശമാണ് റഷ്യൻ നിയന്ത്രണത്തിലുള്ളത്. യുക്രെയിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 15 ശതമാനത്തോളം വരും ഇത്. മാത്രമല്ല, 2014ൽ പിടിച്ചെടുത്ത ക്രൈമിയയിലേക്ക് ഈ പ്രദേശങ്ങളിലൂടെ കര ഇടനാഴി സൃഷ്ടിക്കാനും റഷ്യയ്ക്കാകും. തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യ എന്നിവ ഈ മേഖലകളിലാണ്.

ഈ പ്രവിശ്യകളുടെ ചെറിയ ഒരു ഭാഗം ഇപ്പോഴും യുക്രെയിൻ സൈന്യത്തിന്റെ കൈയ്യിലാണ്. ഈ മാസം ആദ്യം ഖാർക്കീവിലെ ഇസിയം ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് യുക്രെയിൻ സൈന്യം റഷ്യയെ തുരത്തിയിരുന്നു. കൂടുതൽ തിരിച്ചടികൾ ഒഴിവാക്കാനാണ് റഷ്യ കൂട്ടിച്ചേർക്കൽ വേഗത്തിലാക്കിയത്.

ഈ വർഷം ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തിൽ കാര്യമായ നേട്ടങ്ങൾ കൈവരിക്കാനാകാതെ വന്നതോടെ നിലവിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളെയും തങ്ങൾക്കൊപ്പം കൂട്ടിച്ചേർത്ത് വിജയം പ്രഖ്യാപിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.

അതേ സമയം, റഷ്യയുടെ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് യുക്രെയിൻ, യു.കെ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ വ്യക്തമാക്കി. റഷ്യയുമായി അടുപ്പം നിലനിറുത്തിയിരുന്ന സെർബിയ, കസഖ്‌സ്ഥാൻ എന്നിവരും കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.