സോൾ : ദക്ഷിണ കൊറിയക്കാർക്ക് ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് കിംചി. പുളിപ്പിച്ചെടുത്ത കാബേജ്, റാഡിഷ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം മസാലപ്പൊടികൾ ചേർത്തുണ്ടാക്കുന്ന കിംചിയ്ക്ക് ഉപ്പും എരിവും പുളിയും ചേർന്ന വ്യത്യസ്ത രുചിയാണ്. നമ്മുടെ നാട്ടിലെ അച്ചാറുകളെ പോലെ പ്രധാന ഭക്ഷണങ്ങൾക്കൊപ്പവും അല്ലാതെയുമൊക്കെ ഇവ ഉപയോഗിക്കുന്നു.
എന്നാലിപ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കാബേജ് ക്ഷാമം നേരിടുകയാണ് രാജ്യം. കാബേജിന്റെ വില രാജ്യത്ത് കുതിച്ചുയരുകയാണ്. പ്രതിസന്ധിയിലായ കിംചി നിർമ്മാതാക്കളാകട്ടെ തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്താനും നിർബന്ധിതരായി. എന്നാൽ, കാബേജിന് ക്ഷാമമില്ലാത്ത ചൈനയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കിംചിയുമായി ചൈനീസ് കമ്പനികൾ കമ്പോളത്തിൽ നിറയുന്നതും ആഭ്യന്തര ഉത്പാദകർക്ക് വെല്ലുവിളിയായിരിക്കുകയാണ്.
രാജ്യത്തെ കിംചി ഉത്പാദനം താഴ്ന്ന് വരുന്നതായാണ് കണക്ക്. കൊറിയൻ കിംചിയുടെ മൂന്നിലൊന്ന് വിലയുള്ള ചൈനീസ് കമ്പനികളുടെ കിംചികൾ പ്രാദേശിക വിപണിയുടെ 40 ശതമാനത്തോളം കൈയ്യടക്കി. ഇക്കാരണങ്ങളാൽ പല ദക്ഷിണ കൊറിയൻ കമ്പനികൾക്കും കിംചികളുടെ ഉത്പാദനം നിറുത്തിവയ്ക്കുകയോ ഉപേക്ഷിക്കേണ്ടിയോ വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതിസന്ധികൾ പരിഹരിക്കാൻ കർമ്മ പദ്ധതി തയാറാക്കിയ സർക്കാർ 2025 ഓടെ 40 ദശലക്ഷം ഡോളർ നിക്ഷേപത്തോട് കൂടിയ രണ്ട് ഭീമൻ കാബേജ് സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയും മുന്നോട്ട വച്ചു. പ്രതിദിനം 10,000 ടൺ കാബേജുകൾ സംഭരിക്കാനും 50 ടൺ കിംചി ഉത്പാദിപ്പിക്കാനും ശേഷിയുള്ള കേന്ദ്രങ്ങളാണ് പദ്ധതിയിലുള്ളത്.
അതേ സമയം, ബോയ് ബാൻഡായ ബി.ടി.എസും മറ്റും ആഗോളതലത്തിൽ കൊറിയൻ സംസ്കാരത്തിന് നേടിക്കൊടുത്ത ജനപ്രീതി രാജ്യത്ത് നിന്ന് കിംചി ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിച്ചതായി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |