SignIn
Kerala Kaumudi Online
Friday, 19 April 2024 2.31 AM IST

ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ

china

ബീജിംഗ്: ചൈനയിൽ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാനമായ 20-ാം ദേശീയ കോൺഗ്രസ് നാളെ ആരംഭിക്കും. പരമോന്നത നേതാവ് ഷീ ജിൻപിംഗിന് (69) തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റായി നിലനിറുത്താൻ അവസരമൊരുക്കുമെന്ന് കരുതുന്ന നിർണായക സമ്മേളനമാണിത്.

മാവോ സെതൂങ്ങിന് ശേഷം രാജ്യം കണ്ട ഏറ്റവും ശക്തനായ നേതാവെന്ന നേട്ടം ഇതോടെ ഷീ സ്വന്തമാക്കും. പ്രസിഡന്റ് പദവിയിൽ ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയേ തുടരാനാകൂ എന്ന പരിധി 2018ൽ നീക്കിയിരുന്നു. മൂന്നാം തവണയും പ്രസിഡന്റായാൽ ഷീ ആജീവനാന്തം ചൈനയുടെ തലവനായി തുടർന്നേക്കും. അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന സമ്മേളനം 22ന് സമാപിക്കും.

ഷീ നിലവിൽ

 ചൈന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി

 ചൈനീസ് പ്രസിഡന്റ്

 സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ

 ഷീ ഇനി ?

പാർട്ടി ജനറൽ സെക്രട്ടറി,​ സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ പദവികൾ ഷീയ്ക്ക് വീണ്ടും ലഭിക്കുമെന്ന് കരുതുന്നു. ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ പാർട്ടിയുടെ പുതിയ ചെയർമാനായോ ഷീയെ അവരോധിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചെയർമാൻ പദവി 1982 വരെയാണ് ഉപയോഗിച്ചിരുന്നത്. മാവോ സേതൂങ്ങ് വഹിച്ചിരുന്ന പദവിയാണിത്.

' പീപ്പിൾസ് ലീഡർ" പദവിയും ഷീയ്ക്ക് ലഭിക്കുമെന്ന് കരുതുന്നു. മാവോയും ഹ്വാ ഗ്വോഫെങ്ങും മാത്രം വഹിച്ചിരുന്നതാണ് ' ലീഡർ " പദവി. മൂന്നാം തവണത്തെ പ്രസിഡന്റ് പദവി അടുത്ത വർഷം മാർച്ചിൽ നടക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസ് മുതൽ ഷീ നിലനിറുത്തുമെന്ന് കരുതുന്നു. ഷീ 2013ലാണ് ചൈനീസ് പ്രസിഡന്റായത്.

 കോൺഗ്രസിൽ എന്ത് സംഭവിക്കുന്നു ?

2,296 പാർട്ടി പ്രതിനിധികൾ ടിയാൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ ഒത്തുചേരും. ഇതിൽ 200 ഓളം പേരെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങളായും 170 ഓളം പേരെ ഇതര അംഗങ്ങളായും തിരഞ്ഞെടുക്കും. പോളിറ്റ്ബ്യൂറോയിലേക്ക് 25 പേരെ സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുക്കും. പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ പോളിറ്റ്ബ്യൂറോ നിയമിക്കും. പാർട്ടിയിലെ ഏറ്റവും ഉന്നതരാണിവർ. കോൺഗ്രസ് അവസാനിച്ച് പിറ്റേ ദിവസം പോളിറ്റ്ബ്യൂറോയുടെയും അതിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയിടെയും അംഗത്വത്തിന് സെൻട്രൽ കമ്മിറ്റി അംഗീകാരം നൽകുന്ന ഒന്നാം പ്ലീനറി സമ്മേളനം നടക്കും.

 പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി

നിലവിൽ 7 അംഗങ്ങൾ. എല്ലാവരും പുരുഷൻമാർ

 ഷീ ജിൻപിംഗ് - പരമോന്നത നേതാവ്

 ലീ കെചിയാംഗ് - പ്രധാനമന്ത്രി

 ലീ ഷാൻഷു - നാഷണൽ പീപ്പിൾസ് കോൺഗ്രസ് ചെയർമാൻ

 വാംഗ് യാംഗ് - രാഷ്ട്രീയ ഉപദേശക ബ്യൂറോ ചെയർമാൻ

 വാംഗ് ഹനിംഗ് - രാഷ്ട്രീയ സൈദ്ധാന്തികൻ

 ഷാവോ ലെജി - പാർട്ടിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ

 ഹാൻ ഷെംഗ് - ഉപപ്രധാനമന്ത്രി

 വെല്ലുവിളികൾ

 സാമ്പത്തികം - കഴിഞ്ഞ ദശകങ്ങളിൽ സമ്പദ്‌വ്യവസ്ഥ കുതിച്ചുയർന്നെങ്കിലും കൊവിഡ് ലോക്ക‌ഡൗൺ, വിലക്കയറ്റം തുടങ്ങിയവയുടെ ഫലമായി ഗുരുതരമായ തടസം നേരിടുന്നു. മുൻ പ്രസിഡന്റുമാരായ ജിയാംഗ് സെമിൻ, ഹൂ ജിന്റാവോ എന്നിവരുടേതിനെ അപേക്ഷിച്ച് ഷീയുടെ നേതൃത്വത്തിന് കീഴിൽ സാമ്പത്തിക വളർച്ച കുറവ്

 കൊവിഡ് നയം - കടുത്ത ലോക്ക്ഡൗണുകൾ, വ്യാപക പരിശോധന, ദൈർഘ്യമേറിയ ക്വാറന്റൈൻ എന്നിവ തുടരുന്നു. ഷെൻസെൻ ഉൾപ്പെടെ 70ലേറെ നഗരങ്ങൾ സമീപ അഴ്ചകളിൽ പൂർണമോ ഭാഗികകമോ ആയ ലോക്ക്ഡൗണുകളിലായിരുന്നു. ജനങ്ങൾക്ക് ഇതിൽ കടുത്ത അതൃപ്തി

 തായ്‌വാൻ - ഓഗസ്റ്റിൽ അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഷീ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യം സ്ഥാപിതമായതിന്റെ 100ാം വാർഷികം ആഘോഷിക്കുന്ന 2049ഓടെ തായ്‌വാനെ ചൈനയുടെ നിയന്ത്രണത്തിലാക്കുമെന്ന് ഷീ പറയുന്നു. ഇതിന് സൈനികപ്രയോഗം നടത്തുമോ എന്നത് നിരാകരിച്ചിട്ടില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.