SignIn
Kerala Kaumudi Online
Friday, 19 April 2024 8.02 PM IST

' അയാളെയും ഒപ്പം കൊണ്ടുപോകൂ.." പുട്ടിന്റെ മാതാപിതാക്കളുടെ കല്ലറയിൽ കുറിപ്പ് സ്ഥാപിച്ച സ്ത്രീ പിടിയിൽ

putin

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മാതാപിതാക്കളുടെ കല്ലറയിൽ അപകീർത്തികരമായ സന്ദേശം സ്ഥാപിച്ചതിന് 60കാരി അറസ്റ്റിൽ. പുട്ടിനെ ' നിങ്ങൾക്കൊപ്പം കൊണ്ടുപോകൂ " എന്ന വാചകം എഴുതിയ കുറിപ്പ് ഐറിന സ്‌ബനേവ എന്ന സ്ത്രീ പുട്ടിന്റെ അച്ഛന്റെയും അമ്മയുടെയും കല്ലറയ്ക്ക് മുകളിൽ സ്ഥാപിക്കുകയായിരുന്നു. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തോടുള്ള പ്രതിഷേധമായിട്ടായിരുന്നു ഐറിന കുറിപ്പ് സ്ഥാപിച്ചത്. പുട്ടിന്റെ ജന്മദിനത്തിന്റെ തലേദിവസമായ ഒക്ടോബർ 6നാണ് ഐറിന കുറിപ്പ് സ്ഥാപിച്ചത്. ഒക്ടോബർ 7ന് പുട്ടിന് 70 വയസായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐറിനയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സെന്റ് പീറ്റേഴ്സ്ബർഗിലെ സെറാഫിമോവ്സ്കോ സെമിത്തേരിയിലേക്ക് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഐറിന കടന്നത്. കുറിപ്പിൽ പുട്ടിനെ ' വിചിത്ര"മെന്നും ' കൊലയാളി"യെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ലോകം മുഴുവൻ പുട്ടിന്റെ മരണത്തിനായി പ്രാർത്ഥിക്കുകയാണെന്നും ഇവർ കുറിപ്പിൽ എഴുതിയിരുന്നു.

' ഒരു സീരിയൽ കില്ലറുടെ മാതാപിതാക്കളെ, അയാളെയും നിങ്ങളോടൊപ്പം കൊണ്ടുപോകൂ. അയാളിൽ നിന്ന് ഒരുപാട് വേദനകളും ദുരിതങ്ങളും ഞങ്ങൾക്കുണ്ട്. ലോകം മുഴുവനും അയാളുടെ മരണത്തിനായി പ്രാർത്ഥിക്കുന്നു. പുട്ടിന്റെ മരണം...നിങ്ങൾ വിചിത്ര സ്വഭാവുമുള്ളതും കൊലയാളിയുമായ ഒരാളെയാണ് വളർത്തിയത്. " ഐറിനയുടെ കുറിപ്പിൽ പറയുന്നതായി ഒരു റഷ്യൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

സെമിത്തേരിയിലെ സുരക്ഷാ ജീവനക്കാർ കല്ലറയിൽ കുറിപ്പ് കണ്ടെത്തുകയും ഉടൻ പൊലീസിനെ അറിയിക്കുകയുമായിരുന്നു. സുരക്ഷാ കാമറാ ദൃശ്യങ്ങളിൽ നിന്നാണ് ഐറിനയെ കണ്ടെത്തിയത്. ഐറിനയെ പൊലീസ് പിടികൂടുകയും കസ്റ്റഡിയിലാക്കുകയുമായിരുന്നു.

താൻ ഉടൻ തന്നെ കുറ്റസമ്മതം നടത്തിയെന്നും കുറിപ്പ് എഴുതിയത് താനാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധനയും കൈയ്യക്ഷര വിദഗ്ദ്ധരുടെ പരിശോധനയും നടത്തിയെന്നും ഐറിന പറഞ്ഞു. രാഷ്ട്രീയമോ, വ്യക്തിപരമോ ആയ വിരോധത്തിന്റെ പേരിൽ ഒരു ശ്മശാന സ്ഥലം അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഐറിനയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. പരമാവധി അഞ്ച് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ഐറിനയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ടി.വിയിൽ യുക്രെയിൻ അധിനിവേശത്തിന്റെ ദൃശ്യങ്ങൾ കണ്ടാണ് തനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയതെന്ന് ഐറിന കോടതിയിൽ പറഞ്ഞു. ' എല്ലാം ഭയപ്പെടുത്തുന്നതും അതീവ ദുഃഖകരവുമാണെന്ന് താൻ തിരിച്ചറിഞ്ഞു. ഒരുപാട് പേർ കൊല്ലപ്പെടുന്നു" ഐറിന കോടതിയിൽ പറഞ്ഞു.

അക്കൗണ്ടന്റ് ആയ ഐറിനയ്ക്ക് ജയിൽശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, നവംബർ 8 വരെ ഐറിന വീട്ടുതടങ്കലിൽ തുടരാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ഇ - മെയിൽ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.

1911ലാണ് പുട്ടിന്റെ മാതാപിതാക്കളായ വ്ലാഡിമിർ സ്പിറിഡൊനോവിച് പുട്ടിനും മരിയ ഐവനോവ്‌ന പുട്ടിനയും ജനിച്ചത്. വ്ലാഡിമിർ സ്പിറിഡൊനോവിച് പുട്ടിൻ 1999ലും മരിയ 1998ലുമാണ് മരിച്ചത്. പുട്ടിൻ പ്രസിഡന്റാകുന്നതിന് മുന്നേയായിരുന്നു ഇത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.