ജക്കാർത്ത: വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നൂറോളം കുട്ടികൾ മരിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഇൻഡോനേഷ്യയിൽ കുട്ടികൾക്കുള്ള എല്ലാ സിറപ്പ്, ലിക്വിഡ് മരുന്നുകളുടെയും വില്പന താത്ക്കാലികമായി നിരോധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുട്ടികളിൽ വൃക്ക രോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയ ചില സിറപ്പുകൾ തിരിച്ചറിഞ്ഞെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അവ ഏതാണെന്നോ ഏത് രോഗത്തിനുള്ളതാണെന്നോ എവിടെ നിർമ്മിച്ചതാണെന്നോ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ഇതുവരെ രാജ്യത്തെ 20 പ്രവിശ്യകളിൽ കുട്ടികളിൽ വൃക്ക രോഗം കണ്ടെത്തിയ 206 കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ഇതിൽ 99 കുട്ടികൾ മരിച്ചെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളാണ് ഇതിൽ കൂടുതലും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ദ്ധ സംഘം വിഷയത്തിൽ അന്വേഷണം തുടരുകയാണ്.
നേരത്തെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിനെ തുടർന്ന് 5 വയസിൽ താഴെയുള്ള 60ലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ ഹരിയാനയിൽ നിർമ്മിക്കുന്ന നാല് ഇന്ത്യൻ കഫ് സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഗാംബിയയിൽ ഉപയോഗിച്ചിരുന്ന സിറപ്പുകൾ രാജ്യത്ത് വിറ്റിരുന്നില്ലെന്ന് ഇൻഡോനേഷ്യൻ അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |