നെയ്‌പിഡോ: മ്യാൻമറിലെ ഏറ്റവും വലിയ ജയിലായ ഇൻസീനിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് 8 മരണം. 18 പേർക്ക് പരിക്കേറ്റു. ജയിൽ സന്ദർശകരായ അഞ്ച് പേരും 3 ജയിൽ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം രാജ്യത്തെ പട്ടാളവിരുദ്ധ സായുധ സംഘമായ സ്പെഷ്യൽ ടാസ്ക് ഏജൻസി ഒഫ് ബർമ (എസ്.ടി.എ ) ഏറ്റെടുത്തു. പട്ടാള മേധാവി മിൻ ഓംഗ് ഹ്‌ലായിംഗിനോടുള്ള പ്രതികാര നടപടിയായിരുന്നു ആക്രമണമെന്നും ജയിൽ മേധാവിയെയാണ് സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്പ് നടത്തിയെന്നും പറയപ്പെടുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇൻസീൻ ജയിലിന് സമീപമുള്ള കോടതിയിൽ നടക്കേണ്ടിയിരുന്ന ഏതാനും കേസുകളുടെ വിചാരണ മാറ്റിവച്ചു. മ്യാൻമറിന്റെ നിയന്ത്രണം കഴിഞ്ഞ വർഷം സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെയാണ് ഇൻസീൻ ജയിലിലടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |