മോസ്കോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മോദിയുടെ വിദേശനയത്തെ പ്രശംസിച്ച പുട്ടിൻ മോസ്കോയുമായി വ്യാപാര ബന്ധം തുടർന്ന മോദി പാശ്ചാത്യ ഉപരോധങ്ങളെ വകവയ്ക്കാതെ സ്വന്തം ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയായിരുന്നെന്നും പറഞ്ഞു.
'' ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്വതന്ത്ര വിദേശനയം നടപ്പാക്കാൻ കഴിവുള്ളവരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയ്ക്ക് മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടും അദ്ദേഹം അതൊക്കെ തകർത്ത് ഇന്ത്യയുടെ ആവശ്യങ്ങളുടെ ദിശയിലേക്ക് സഞ്ചരിച്ചു. "" വ്യാഴാഴ്ച മോസ്കോയിൽ നടന്ന വാൽഡൈ ഇന്റർനാഷണൽ ഡിസ്കഷൻ ക്ലബ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പുട്ടിൻ.
മോദിയെ 'രാജ്യസ്നേഹി " എന്ന് വിശേഷിപ്പിച്ച പുട്ടിൻ ഇന്ത്യയും റഷ്യയും തമ്മിലെ ചരിത്രപരമായ ബന്ധം അടിവരയിട്ടു പറഞ്ഞു. 'ഒരു ബ്രിട്ടീഷ് കോളനി എന്നതിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ച വളരെ മഹത്തരമായിരുന്നു. ഇന്ത്യയുമായി ഞങ്ങൾക്ക് ഒരു സവിശേഷ ബന്ധമുണ്ട്. നിരവധി പതിറ്റാണ്ടുകളായുള്ള അടുത്ത ബന്ധമാണത്.
ഇന്ത്യയിൽ മോദിയുടെ നേതൃത്വത്തിൽ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു രാജ്യസ്നേഹിയാണ്. മേക്ക് ഇൻ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ ആശയം സാമ്പത്തികമായും ധാർമ്മികമായും പ്രാധാന്യം അർഹിക്കുന്നു. ഭാവി ഇന്ത്യയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം. " പുട്ടിൻ പറഞ്ഞു.
അതേ സമയം, റഷ്യ - യുക്രെയിൻ സംഘർഷമുണ്ടാകാൻ പാശ്ചാത്യ രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച പുട്ടിൻ ആഗോള ആധിപത്യം നടപ്പാക്കാൻ യു.എസ് തായ്‌വാനിലുള്ള ചൈനയുടെ പരമാധികാരത്തിൻ മേൽ പ്രതിസന്ധികൾ സൃഷ്ടിച്ചെന്നും കുറ്റപ്പെടുത്തി. വരുന്ന ദശാബ്ദം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും അപകടകരവും പ്രവചനാതീതവുമായത് ആകുമെന്ന് കരുതുന്നതായും പുട്ടിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |