റിയോ ഡി ജനീറോ : ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ വിജയിച്ചതിന് പിന്നാലെ റോഡുകളിൽ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് എതിരാളിയും നിലവിലെ പ്രസിഡന്റുമായ ജെയ്‌ർ ബൊൽസൊനാരോയുടെ അനുകൂലികൾ.
അതേ സമയം, ബൊൽസൊനാരോ തന്റെ പരാജയം അംഗീകരിച്ച് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രി ഫാബിയോ ഫാരിയ പറഞ്ഞു. ഇതിലൂടെ അദ്ദേഹത്തിന്റെ അനുയായികളുടെ പ്രതിഷേധം തണുപ്പിക്കാനായേക്കുമെന്ന് കരുതുന്നു.
ബൊൽസൊനാരോ അനുകൂലികൾ ട്രക്കുകളിലും മറ്റുമായി ഇന്നലെ ഹൈവേകൾ തടഞ്ഞു. ബ്രസീലിലെ 27 സംസ്ഥാനങ്ങളിൽ 23 എണ്ണത്തിലായി 250ലേറെ പൂർണമോ ഭാഗികമായ ഹൈവേ ഉപരോധങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ഫെഡറൽ ഹൈവേ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സാവോ പോളോയിലെ ഗ്വാറുലൂസ് എയർപോർട്ടിന് പുറത്തെ റോഡുകൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ഏതാനും വിമാനങ്ങൾ ഇതോടെ റദ്ദാക്കി.
റിയോ ഡി ജനീറോയിലെയും മറ്റും പ്രധാന പാതകളാണ് പ്രതിഷേധക്കാർ തടഞ്ഞ മറ്റുള്ളവ. ഹൈവേകളും പൊതുവഴികളും തടയുന്നവരെ ഉടൻ നീക്കണമെന്ന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി ഉത്തരവിട്ടിരുന്നു. സാവോ പോളോയിലെ ഒരു പാലത്തിൽ ബൊൽസൊനാരോ അനുകൂലികൾ ' ലൂല വേണ്ട !" എന്നെഴുതിയ ബാനർ സ്ഥാപിച്ചു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 50.9 ശതമാനം വോട്ട് നേടിയാണ് ലൂല വിജയിച്ചത്. എന്നാൽ ബൊൽസൊനാരോ 49.1 ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇരുവർക്കും ലഭിച്ച വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത് എന്നതാണ് ബൊൽസൊനാരോ അനുകൂലികൾ പ്രതിഷേധം ശക്തമാക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |