ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയ്ക്ക് തിരിച്ചടി. ബ്രിട്ടീഷ് ജയിലിൽ കഴിയുന്ന നീരവ് തന്നെ ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ലണ്ടൻ ഹൈക്കോടതി തള്ളി. ഇതോടെ നീരവിനെ കാലതാമസമില്ലാതെ ഇന്ത്യയ്ക്ക് കൈമാറാനാകും.
അതേ സമയം, ഹൈക്കോടതി വിധിക്കെതിരെ യു.കെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നീരവിന് 14 ദിവസത്തെ സമയമുണ്ട്. എന്നാൽ ഇതിന് ഹൈക്കോടതിയുടെ അംഗീകാരം വേണം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. ഇന്ത്യയിലെത്തിച്ചാൽ മുംബയ് ആർതർ റോഡ് ജയിലിലേക്ക് നീരവിനെ മാറ്റും.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെ പരാതി സി.ബി.ഐയ്ക്ക് ലഭിച്ചതിന് പിന്നാലെ നീരവും മെഹുൽ ചോക്‌സിയും കുടുംബാംഗങ്ങളും രാജ്യംവിടുകയായിരുന്നു. 2019 മാർച്ചിലാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്.
മാനസികാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നീരവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. നീരവിന്റെ മാനസിക നിലയും ആത്മഹത്യാ പ്രവണതയും നിലവിൽ ഇന്ത്യയ്ക്ക് കൈമാറുന്നതിന് തടസമാകുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടി അന്യായമോ അടിച്ചമർത്തപ്പെടുന്നതോ അല്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |