മയാമി : ഫ്ലോറിഡയിൽ ഗവർണർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയതിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രംപിന് ശക്തനായ എതിരാളിയായി മാറിയിരിക്കുകയാണ് റോൺ ഡിസാന്റിസ്. 2019 ജനുവരിയിലാണ് ഡിസാന്റിസ് ഫ്ലോറിഡയുടെ 46ാം ഗവർണറായി അധികാരമേറ്റത്. ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ചാർലി ക്രിസ്റ്റിനെതിരെ വൻ ഭൂരിപക്ഷം നേടിയാണ് സാന്റിസിന്റെ വിജയം.
ഡിസാന്റിസ് 46,07,597 വോട്ടുകൾ നേടിയപ്പോൾ 31,00,603 വേട്ടുകളാണ് ചാർലിയ്ക്ക് ലഭിച്ചത്. 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന വിവരം ട്രംപ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർട്ടിയിൽ ട്രംപിന്റെ എതിരാളിയായി കണക്കാക്കുന്ന ഡിസാന്റിസിന്റെ മിന്നും ജയം. റിപ്പബ്ലിക്കൻ വോട്ടർമാർക്കിടെയിൽ ട്രംപിനാണ് ജനപ്രീതി കൂടുതലെങ്കിലും നിയമനടപടികൾ നേരിടുന്നതും പ്രായക്കൂടുതലും കാരണം പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.
അതേ സമയം, 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡിസാന്റിസ് മത്സരിച്ചാൽ അത് പാർട്ടിയേയും 44 കാരനായ ഡിസാന്റിസിനേയും ദോഷം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒരു അമേരിക്കൻ മാദ്ധ്യമത്തോടാണ് ട്രംപിന്റെ പ്രതികരണം. ഡിസാന്റിസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവിടുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
തിരഞ്ഞെടുപ്പിന് മുന്നേ നടന്ന റാലികളിൽ ട്രംപ് ഡിസാന്റിസിനെ പരിഹസിക്കുകയും മയാമിയിലെ പ്രചാരണ വേളയിൽ ഡിസാന്റിസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതേ സമയം, ഫ്ലോറിഡയിൽ താമസക്കാരനായ ട്രംപ് ഡിസാന്റിസിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |