വാഷിംഗ്ടൺ : 2020ൽ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്കൊരുങ്ങി ജോ ബൈഡൻ. ജി 20 ഉച്ചകോടിയ്ക്കായി ഇൻഡോനേഷ്യയിലെ ബാലിയിലെത്തുന്ന ഇരുവരും 14നാണ് കൂടിക്കാഴ്ച നടത്തുക. തായ്‌വാൻ വിഷയം ഇരുവരുടെയും ചർച്ചയ്ക്കിടെയിൽ മുഖ്യ അജണ്ടയാകുമെന്ന് കരുതുന്നു. അമേരിക്കയും യു.എസും തമ്മിലെ നയതന്ത്ര ബന്ധത്തിൽ ഭിന്നതകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇരുവരും മുഖാമുഖം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റിൽ യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ തായ്‌വാനും ചൈനയും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമായിരുന്നു. തായ്‌വാനോട് ചേർന്ന് കടലിൽ ചൈന സൈനികാഭ്യാസങ്ങൾ നടത്തിയത് മേഖലയിലെ സമാധാന അന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കുകയും യുക്രെയിനിലേത് പോലെ യുദ്ധ സാഹചര്യമുണ്ടാകുമോ എന്ന ഭീതിയിലേക്ക് എത്തുകയും ചെയ്തിരുന്നു. തായ്‌വാന് നേരെ തിരിഞ്ഞാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നായിരുന്നു യു.എസിന്റെ പ്രതികരണം. യു.എസ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നെന്നും മേഖലയിലെ പ്രശ്നങ്ങൾക്ക് എരിതീയിൽ എണ്ണയൊഴിക്കുന്നെന്നും കാട്ടി ചൈന തിരിച്ചടിച്ചു. ഒക്ടോബറിൽ ചൈനയിലേക്കുള്ള നൂതന കമ്പ്യൂട്ടർ ചിപ്പുകളുടെ വില്പന പരിമിതപ്പെടുത്താൻ യു.എസ് തീരുമാനിച്ചിരുന്നു. ചൈനയിലെ അത്യാധുനിക കമ്പ്യൂട്ടിംഗ്, ആയുധ നിർമ്മാണങ്ങൾക്ക് ഉപയോഗിക്കാനിടയുള്ള നിർണായക സാങ്കേതിക വിദ്യകളുടെ വിതരണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. ഇത് ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യബന്ധത്തിലും കാര്യമായ വിള്ളലുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |