SignIn
Kerala Kaumudi Online
Thursday, 25 April 2024 7.24 AM IST

ആണവ ടോർപിഡോയുമായി റഷ്യൻ അന്തർവാഹിനി, പരീക്ഷിച്ചു, പരാജയപ്പെട്ടു !

belgorod

മോസ്കോ : ഹിരോഷിമയിൽ വർഷിച്ച ബോംബിനെക്കാൾ 130 ഇരട്ടി ശേഷിയുള്ള വിനാശകാരിയായ ടോർപിഡോയുടെ പരീക്ഷണം റഷ്യ നടത്തി പരാജയപ്പെട്ടതായി യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ. റഷ്യയുടെ സൂപ്പർ വെപ്പൺ എന്നറിയപ്പെടുന്ന ' പോസിഡോൺ 2M39 " എന്ന ടോർപിഡോയുടെ പരീക്ഷണമാണ് നടന്നെന്ന് പറയപ്പെടുന്നത്. ആണവശക്തിയിലാണ് പോസിഡോണിന്റെ പ്രവർത്തനം.

ജൂലായിൽ റഷ്യ കമ്മിഷൻ ചെയ്ത ലോകത്തെ ഏറ്റവും വലിയ അന്തർവാഹിനിയായ ' ബെൽഗൊറോഡി "ൽ നിന്നാണ് പോസിഡോണിന്റെ പരീക്ഷണം നടന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ സർവീസിലുള്ളതിൽ പോസിഡോൺ ടോർപിഡോയെ വഹിക്കാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്ത ഏക അന്തർവാഹിനിയാണ് 604 അടി നീളമുള്ള ഓസ്കാർ II ക്ലാസിലുള്ള കൂറ്റൻ ബെൽഗൊറോഡ്.

തങ്ങളുടെ നാവികസേനയുടെ കിരീടത്തിലെ അമൂല്യ രത്നങ്ങളായാണ് ബെൽഗൊറോഡിനെയും പോസിഡോണിനെയും റഷ്യ കണക്കാക്കുന്നത്. ബെൽഗൊറോഡിൽ നിന്ന് ഒരു നഗരത്തെ ലക്ഷ്യമാക്കി പോസിഡോൺ ടോർപിഡോ തൊടുത്താൽ സുനാമിയ്ക്ക് സമാനമായ ഫലം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞാഴ്ച ആർട്ടിക് മേഖലയിലൂടെ നീങ്ങിയ ബെൽഗൊറോഡ് പരീക്ഷണ സ്ഥലത്തേക്കാണ് പോയതെങ്കിലും പരീക്ഷണം പൂർത്തിയാക്കാതെ മടങ്ങിവന്നതായാണ് കഴിഞ്ഞ ദിവസം യു.എസ് ഇന്റലിജൻസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. സാങ്കേതിക കാരണങ്ങളാകാം പരീക്ഷണം പരാജയപ്പെടാൻ കാരണമെന്ന് കരുതുന്നു. നിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധങ്ങൾ റഷ്യയുടെ പ്രതിരോധ മേഖലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

ആർട്ടിക് സമുദ്രം ഉടൻ മഞ്ഞ് കൊണ്ട് തണുത്തുറയുമെന്നതിനാൽ പരീക്ഷണ കാലയളവ് ഉടൻ താത്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന് കരുതുന്നു. ഈ ആഴ്ചകളിലും പരീക്ഷണം നടന്നേക്കുമെന്ന് കരുതുന്നു. ബെൽഗൊറോഡ് കോലാ ഉപദ്വീപിന് സമീപത്ത് സെപ്റ്റംബർ 22, 27 തീയതികളിലും പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്.

കാരാ കടലിൽ വച്ച് പോസിഡോണിന്റെ പരീക്ഷണം നടത്താനാണ് ബെൽഗൊറോഡ് അന്ന് യാത്ര നടത്തിയതെന്ന് യൂറോപ്പിലെ ചില സൈനിക കേനദ്രങ്ങൾ പറയുന്നു. ആണവ പോർമുന വഹിക്കുന്ന ടോർപിഡോയാണെങ്കിലും പരീക്ഷണത്തിനിടെ റഷ്യ ആണവ സ്ഫോടനങ്ങൾ നടത്തില്ല.

 പോസിഡോൺ

 ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളിലൊന്നായി മാറുമെന്ന് കരുതുന്ന ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റെൽത്ത് ടോർപ്പിഡോ

 ബെൽഗൊറോഡിന് ആറ് പോസിഡോൺ ടോർപിഡോകളെ വഹിക്കാനാകും

 കടലിനടിയിൽ നിന്ന് ശത്രു അന്തർവാഹിനികളെയും കപ്പലുകളെയും തീരദേശ നഗരങ്ങളെയും നാവിക കേന്ദ്രങ്ങളെയും മറ്റും പോസിഡോണിന് ലക്ഷ്യമാക്കാനാകും

 കടൽത്തീരത്തുള്ള പ്രദേശങ്ങളിൽ 'റേഡിയോ ആക്ടീവ് സുനാമി' എന്ന് വിശേഷിപ്പിക്കുന്ന കനത്ത പ്രഹര ശേഷിയ്ക്ക് കാരണമാകുന്നു. ലക്ഷ്യ സ്ഥാനത്തെ ഒരു സുനാമി പോലെ തകർത്തെറിയും !

 നീളം 60 അടിയിലേറെയെന്ന് അഭ്യൂഹം. അങ്ങനെയെങ്കിൽ ലോകത്ത് നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ടോർപിഡോ ആകും പോസിഡോൺ

ഭാരവാഹക ശേഷി 100 മെഗാടണ്ണോളം

2018ൽ തന്നെ കടലിനടിയിലെ പരീക്ഷണങ്ങൾ തുടങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസിഡോണിന്റെ പരീക്ഷണങ്ങൾ പൂർത്തിയാകാൻ കുറഞ്ഞത് അഞ്ച് വർഷങ്ങൾ കൂടി വേണ്ടി വന്നേക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.