നോം പെൻ: തീവ്രവാദത്തിനെതിരെ സഹകരണം വർദ്ധിപ്പിക്കാനും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തമാക്കാനും ഇന്ത്യയും ആസിയാൻ രാജ്യങ്ങളും ധാരണയിലായി. ഇന്നലെ കംബോഡിയയിലെ നോംപെന്നിൽ നടന്ന 19ാമത് ആസിയാൻ - ഇന്ത്യ ഉച്ചകോടിയിലാണ് ധാരണ. ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉച്ചകോടിയെ അഭിസംബോധന ചെയ്തു.
ബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ ആസിയാൻ - ഇന്ത്യ സൗഹൃദ വർഷമായാണ് ആചരിക്കുന്നത്. കംബോഡിയ, മലേഷ്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ ഉൾപ്പെടെ പത്ത് തെക്ക് - കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ആസിയാൻ കൂട്ടായ്മയിലുള്ളത്.
സൈബർ സുരക്ഷാ രംഗത്തെ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിൽ പുതിയ ചർച്ചകൾക്ക് രൂപം നൽകും. ആസിയാൻ സ്മാർട്ട് സിറ്റി നെറ്റ്‌വർക്കും ഇന്ത്യയുടെ സ്മാർട്ട് സിറ്റി മിഷനും തമ്മിലെ പങ്കാളിത്തവും ഉച്ചകോടിയിൽ ചർച്ചയായി. ബഹിരാകാശം, ആരോഗ്യം, വ്യാപാരം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും.
ഉച്ചകോടിയ്ക്ക് മുന്നേ ധൻകറും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നും കൂടിക്കാഴ്ച നടത്തി. സാംസ്കാരികം, വന്യജീവി, ആരോഗ്യ മേഖകളിൽ നാല് ധാരണാപത്രങ്ങളിലും കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിനുമായും ധൻകർ കൂടിക്കാഴ്ച നടത്തി. നോംപെന്നിലെ നാഷണൽ മ്യൂസിയം സന്ദർശിച്ച ധൻകർ കംബോഡിയൻ രാജാവ് നൊരോദം സിഹാമണിയെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തി സന്ദർശിച്ചു. ഇന്ന് നടക്കുന്ന 17ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ധൻകർ പങ്കെടുക്കും.
യുക്രെയിൻ വിദേശകാര്യ മന്ത്രിയെ കണ്ട് ജയശങ്കർ
യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്നലെ നോം പെന്നിൽ ആസിയാൻ - ഇന്ത്യ ഉച്ചകോടിക്കനുബന്ധമായിട്ടായിരുന്നു ഇരുവരുടെയും ചർച്ച. യുക്രെയിനിലെ നിലവിലെ സാഹചര്യവും സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളും ആണവ ഭീതിയും ധാന്യക്കയറ്റുമതിയും ഇരുവരും ചർച്ച ചെയ്തു. ഫിലിപ്പീൻസ്, കാനഡ, സിംഗപ്പൂർ, ഇൻഡോനേഷ്യ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |