ഓസ്‌റ്റിൻ : യു.എസിലെ ടെക്സസിൽ നടന്ന എയർ ഷോയ്ക്കിടെ ആകാശത്ത് അഭ്യാസ പ്രകടനങ്ങൾ നടത്തവെ രണ്ടാം ലോകമഹായുദ്ധ കാലഘട്ട നിർമ്മിതമായ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു. ആറ് പേർ കൊല്ലപ്പെട്ടു. ബോയിംഗ് ബി - 17 ഫ്ലൈയിംഗ് ഫോർട്രസ്, ബെൽ പി - 63 കിംഗ് കോബ്രാ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.20ഓടെ ഡാലസിൽ നടന്ന ' വിംഗ്സ് ഓവർ ഡാലസ് " എയർ ഷോയ്ക്കിടെയാണ് അപകടം. ബി - 17ൽ അഞ്ച് പേരുണ്ടായിരുന്നു. പി - 63 ഒറ്റ പൈലറ്റോട് കൂടിയ യുദ്ധവിമാനമായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനങ്ങളിൽ ഒന്ന് രണ്ടായി പിളർന്നു. സർവീസിൽ നിന്ന് വിരമിച്ച രണ്ട് പൈലറ്റുമാരും മരിച്ചവരിൽ ഉൾപ്പെടുന്നതായി അമേരിക്കയിലെ അലൈഡ് പൈലറ്റ്സ് അസോസിയേഷൻ അറിയിച്ചു.
ഷോ കാണാനെത്തിയവർ അടക്കം ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റാർക്കും പരിക്കേറ്റിട്ടില്ല. ഏകദേശം 6000ത്തോളം പേർ ഷോ കാണാനെത്തിയിരുന്നു. എന്നാൽ വിമാനാവശിഷ്ടങ്ങൾ സമീപത്തെ ഡാലസ് എക്സിക്യൂട്ടീവ് എയർപോർട്ട് പരിസരത്തും ഹൈവേയിലും മറ്റും ചിതറിത്തെറിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
അതേ സമയം, യു.എസ് എയർഫോഴ്സിന്റെ പക്കലുണ്ടായിരുന്നതും നിലവിൽ ഏറ്റവും അപൂർവവുമായ രണ്ട് വിമാനങ്ങളാണ് തകർന്നത്. ബി - 17ന്റെ 45ഉം പി - 63 ന്റെ 14ഉം മോഡലുകൾ മാത്രമാണ് നിലവിൽ അവശേഷിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |