ആംസ്റ്റർഡാം : 2014ൽ യുക്രെയിന് മീതെ പറന്ന മലേഷ്യൻ എയർലൈൻസ് ബോയിംഗ് 777 എം.എച്ച് 17 വെടിവച്ച് വീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഡച്ച് കോടതി. റഷ്യക്കാരായ ഈഗർ ഗിർകിൻ, സെർജി ഡബിൻസ്കി, യുക്രെയിൻ പൗരൻ ലിയനിഡ് ഖാർചെൻകോ എന്നിവരെയാണ് കുറ്റക്കാരെന്ന് വിധിച്ചത്.
കൊലപാതകം, മനഃപൂർവം വിമാനാപകടമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയത്. റഷ്യൻ നിർമ്മിത മിസൈലുപയോഗിച്ച് റഷ്യയുടെ നിയന്ത്രണത്തിലുള്ള വിമത ഗ്രൂപ്പാണ് 33,000 അടി ഉയരത്തിൽ വച്ച് വിമാനം തകർത്തതെന്നും കോടതി കണ്ടെത്തി. അതേ സമയം, കുറ്റാരോപിതർ വിചാരണയ്ക്ക് ഹാജരായിരുന്നില്ല.
കേസിൽ ഒലെഗ് പുലറ്റോവ് എന്ന റഷ്യക്കാരനെ വെറുതെവിട്ടു. 2014 ജൂലായ് 17നായിരുന്നു 298 നിരപരാധികളുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം. കിഴക്കൻ യുക്രെയിനിൽ റഷ്യൻ അനുകൂല വിമത ഗ്രൂപ്പുകളും യുക്രെയിൻ സൈന്യവും തമ്മിൽ സംഘർഷം അരങ്ങേറവെയാണ് എം.എച്ച് 17നെ മിസൈൽ തകർത്തത്. വിമാനം മൂന്നായി പിളർന്ന് കത്തിയമർന്നു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപ്പൂരിലേക്കായിരുന്നു വിമാനം പറന്നത്.
മരിച്ചവരിലേറെയും ഡച്ച് വംശജരായിരുന്നു. വിമത ഗ്രൂപ്പുകൾക്ക് റഷ്യ നൽകിയ മിസൈലാണ് വിമാനത്തെ തകർത്തതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച റഷ്യ യുക്രെയിനാണ് വിമാനം വെടിവച്ചു വീഴ്ത്തിയതെന്ന് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |