വാഷിംഗ്ടൺ: യു.എസ് മിഡ് ടേം തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെ സഭയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് നാൻസി പെലോസി. ജനപ്രതിനിധി സഭയുടെ സ്പീക്കറാണ് നാൻസി. ഈ മാസം അവസാനം ജനപ്രതിനിധി സഭാ നേതാവിനെ കണ്ടെത്താൻ ഡെമോക്രാറ്റിക് പാർട്ടിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും 82കാരിയായ നാൻസി വ്യക്തമാക്കി. എന്നാൽ സഭയിൽ കാലിഫോർണിയയെ പ്രതിനിധീകരിക്കുന്നത് തുടരും. ജനുവരിയിൽ റിപ്പബ്ലിക്കൻ പാർട്ടി സഭയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ നാൻസി സ്പീക്കർ, നേതൃസ്ഥാന പദവികളുമൊഴിയും.
2003 മുതൽ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളെ നയിച്ചത് നാൻസിയാണ്. ന്യൂയോർക്കിൽ നിന്നുള്ള അംഗം ഹാക്കീം ജെഫ്രീസ് സഭയിലെ ഡെമോക്രാറ്റിക് നേതൃസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ കറുത്ത വംശജനാകും ജെഫ്രീസ്.
കഴിഞ്ഞ മാസം നാൻസിയുടെ സാൻഫ്രാൻസിസ്കോയിലുള്ള വസതിയിൽ നുഴഞ്ഞുകയറിയ ഒരാൾ ഭർത്താവ് പോൾ പെലോസിയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റ പോളിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നാൻസിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. സംഭവ സമയം നാൻസി വീട്ടിലുണ്ടായിരുന്നില്ല.
ട്രംപിന്റെ വിമർശക
ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തയായ വനിതാ നേതാവാണ് നാൻസി പെലോസി. ജനപ്രതിനിധി സഭാ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ വനിതയും നാൻസിയാണ്. ജോർജ് ബുഷിന്റെ കാലത്ത് 2007ൽ ഡെമോക്രാറ്റുകൾ സഭാ നിയന്ത്രണം നേടിയതോടെയാണ് നാൻസി ആദ്യമായി സ്പീക്കറായത്. പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ 2011ൽ നാൻസി പദവിയൊഴിഞ്ഞു.
തുടർന്ന് സഭയിലെ ന്യൂനപക്ഷ നേതാവായി തുടർന്നു. 2019ൽ വീണ്ടും സ്പീക്കർ സ്ഥാനത്തെത്തി. 1987ൽ കാലിഫോർണിയയിലെ 5ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നാണ് നാൻസി ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്. 2019ൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ നടന്ന ഇംപീച്ച്മെന്റ് നീക്കത്തിൽ അദ്ധ്യക്ഷത വഹിച്ചത് നാൻസിയായിരുന്നു.
ട്രംപിനെ പ്രസിഡന്റ്ക്കാലത്ത് ഉടനീളം നാൻസി വെല്ലുവിളിച്ചു. 2020ൽ സ്റ്റേറ്റ് ഒഫ് യൂണിയൻ പ്രസംഗം നടത്തിയ ട്രംപ് അഭിവാദ്യം ചെയ്യാനായി കൈ നീട്ടിയ നാൻസിക്ക് ഹസ്തദാനം നൽകാതെ തിരിഞ്ഞുനടന്നിരുന്നു. ട്രംപിന്റെ പരസ്യ അവഹേളനത്തിൽ കുപിതയായ നാൻസി തനിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ട പ്രസംഗത്തിന്റെ പകർപ്പ് വലിച്ചുകീറിയെറിഞ്ഞിരുന്നു. ചൈനയിൽ നിന്നുള്ള ശക്തമായ എതിർപ്പുകൾ മറികടന്ന് കഴിഞ്ഞ ഓഗസ്റ്റിൽ നാൻസി തായ്‌വാൻ സന്ദർശനം നടത്തിയതും മേഖലയിൽ തുടർന്നുണ്ടായ സംഘർഷാന്തരീക്ഷങ്ങളും വാർത്തകളിൽ ഇടംനേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |